പിതാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്ന ആളെ കൊന്ന മകന് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. വരന്തരപ്പിള്ളി സ്വദേശി കീടായി വീട്ടില്‍ രതീഷ് എന്ന കീടായി രതീഷ് നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.2020 ആഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം.പിതാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിയായിരുന്ന സുധന്‍ എന്നയാളെയാണ് മകന്‍ രതീഷ് ചെങ്ങല്ലൂര്‍ കള്ളുഷാപ്പില്‍
വച്ച് കുത്തിക്കൊലപ്പെടുത്തിയത്.
1992 ലാണ് കീടായി രതീഷിന്‍റെ അച്ഛന്‍ രവീന്ദ്രന്‍ കൊല്ലപ്പെട്ടത്. ഈ കേസില്‍ പ്രതിയായിരുന്ന മഞ്ചേരി വീട്ടില്‍ സുധനെ കോടതി വെറുതെ വിട്ടിരുന്നു. ഇതിന്‍റെ വെെരാഗ്യത്തിലായിരുന്നു രതീഷ് സുധനെ കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം വരന്തരപ്പിള്ളി ഭാഗത്തേക്ക് രക്ഷപ്പെട്ട പ്രതിയെ കുത്താന്‍ ഉപയോഗിച്ച കത്തി സഹിതം കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തി. ഇതോടെ കോടതി ജാമ്യം റദ്ദ് ചെയ്ത് വിചാരണ നടത്തുകയായിരുന്നു.പുതുക്കാട് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി എന്‍ ഉണ്ണികൃഷ്ണനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 23 സാക്ഷികളെ വിസ്തരിക്കുകയും 46 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ. ജോബി, അഡ്വക്കെറ്റുമാരായ ജിഷ ജോബി,എബിന്‍ ഗോപുരന്‍, യാക്കൂബ് സുല്‍ഫിക്കര്‍ മുസഫര്‍ അഹമ്മദ് എന്നിവര്‍ ഹാജരായി.
ഇരിങ്ങാലക്കുട സുധൻ കൊലക്കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
Advertisement
Advertisement