അവിണിശേരി പഞ്ചായത്ത് ഭരണം കോണ്‍ഗ്രസ് പിന്തുണയോടെ എൽ.ഡി.എഫിന്. സി.പി.എമ്മിലെ എ.ആര്. രാജു പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസ്, എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. അവിണിശേരി പഞ്ചായത്തില്‍ ആകെ ഉള്ള 14 സീറ്റുകളില്‍ ബി.ജെ.പി -ആറ്, എൽ.ഡി.എഫ്- അഞ്ച്, യു.ഡി.എഫ്- മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എൽ.ഡി.എഫിന് വോട്ട് ചെയ്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ വേണ്ട എന്ന നിലപാട് സ്വീകരിച്ച് എൽ.ഡി.എഫ് പ്രസിഡണ്ട് പദവി രാജിവെച്ചു. രാജു തന്നെയായിരുന്നു അന്ന് പ്രസിഡണ്ട് സ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടത്. രാജിവെച്ചതിനെ തുടര്‍ന്ന് മാറ്റിവച്ച പ്രസിഡണ്ട് തെരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. എന്നാല്‍ യു.ഡി.എഫ് പിന്തുണയോടെതന്നെ എൽ.ഡി.എഫ് ഭരണത്തിലെത്തി. ജനവിധിയെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന് ബി.ജെ.പി വിമര്‍ശിച്ചു. പഞ്ചായത്ത് ഭരണം കൃത്യമായി നടക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്നും രാഷ്ട്രീയം കാണുന്നില്ലെന്നുമായിരുന്നു യു.ഡി.എഫിന്റെ പ്രതികരണം. വിഷയം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ സജീവമാക്കാനാണ് ബി.ജെ.പിയുടെ തീരുമാനം.