സഹോദരന്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് നടന്‍ പൊന്നമ്പലം

54

സഹോദരന്‍ വിഷം നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് തമിഴ് നടന്‍ പൊന്നമ്പലം. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
അടുത്തിടെ പൊന്നമ്പലം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മദ്യപിച്ച് വൃക്ക തകരാറിലായതാണെന്ന് ആളുകള്‍ കരുതിയെന്നും എന്നാല്‍ വിഷം ഉള്ളില്‍ ചെന്നതാണ് യഥാര്‍ത്ഥ കാരണമെന്നും പൊന്നമ്പലം പറഞ്ഞു. ബന്ധുവും സംവിധായകനുമായ ജഗന്നാഥന്‍ വൃക്ക ദാനം ചെയ്തതോടെയാണ് പൊന്നമ്പലം ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
‘മദ്യപിച്ചത് കൊണ്ടല്ല എന്റെ വൃക്കകള്‍ തകരാറിലായത്. എന്റെ അച്ഛന് നാല് ഭാര്യമാരാണുള്ളത്. അതില്‍ മൂന്നാമത്തെ ഭാര്യയുടെ മകന്‍ മനേജറായി എന്നോടൊപ്പം ജോലി ചെയ്തിരുന്നു. ഞാന്‍ അയാളെ ഒരുപാട് വിശ്വസിച്ചിരുന്നു.
ഒരിക്കല്‍ അയാള്‍ സ്ലോ പോയിസണ്‍ എനിക്ക് ബിയറില്‍ കലക്കി തന്നു. ഇത് എന്റെ വൃക്കയെ സാരമായി ബാധിച്ചു. അയാള്‍ ആണ് ഇത് ചെയ്‌തെന്ന് അറിയില്ലായിരുന്നു. പിന്നീട് ഇതേ വിഷം എനിക്ക് രസത്തിലും കലക്കി തന്നു. ഇതെല്ലാം എന്റെ ആരോഗ്യത്തെ ബാധിച്ചു. ഡോക്ടര്‍മാരാണ് എന്റെ ഉള്ളില്‍ വിഷാംശം കണ്ടെത്തുന്നത്. പക്ഷേ ഇതെങ്ങനെ സംഭവിച്ചുവെന്ന് അറിയില്ലായിരുന്നു.
ഒരു ദിവസം രാത്രി ഉറക്കം വരാത്തതിനാല്‍ ഞാന്‍ സിഗരറ്റ് വലിച്ച് പുറത്തിറങ്ങിയപ്പോള്‍ എന്റെ അസിസ്റ്റന്റിനെയും സഹോദരനെയും കുറച്ച് ദൂരെ കണ്ടു. എന്റെ ലുങ്കിയും പാവയും കുറച്ച് ചരടുമൊക്കെ ജപിച്ച് ഒരു കുഴിയില്‍ ഇട്ട് മൂടുകയായിരുന്നു അവര്‍. അപ്പോള്‍ ഒന്നും ചോദിച്ചില്ല.
പിറ്റേദിവസം അസിസ്റ്റന്റിനെ ചോദ്യം ചെയ്തു. പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് സഹോദരനാണ് എല്ലാത്തിനും പിന്നിലെന്ന് അറിയുന്നത്. ഞാന്‍ ചെറുപ്പം മുതല്‍ പണം സമ്പാദിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. എനിക്ക് സഹോദരനോട് ഒരു ദേഷ്യവുമില്ല. കുറേകാലം കഴിയുമ്പോള്‍ ചെയ്തത് തെറ്റാണെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരിക്കും.
ആയിരത്തി അഞ്ഞൂറോളം സിനിമകളില്‍ ഇടിയും കുത്തും ഒക്കെ കിട്ടി കഷ്ടപ്പെട്ടാണ് സമ്പാദിച്ചത്. അതെല്ലാം കുടുംബത്തിന് വേണ്ടിയാണ് ചെലവാക്കിയത്. അവസാനം സഹോദരന്‍ തന്നെ ഇങ്ങനെ ചെയ്തുവെന്ന് അറിഞ്ഞപ്പോള്‍ മനസ് ഒരുപാട് വേദനിച്ചു’, പൊന്നമ്പലം പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് പൊന്നമ്പലം. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
സ്റ്റണ്ട്മാനായാണ് സിനിമയില്‍ പൊന്നമ്പലത്തിന്റെ അരങ്ങേറ്റം. 1988-ല്‍ കലിയുഗം എന്ന ചിത്രത്തിലൂടെ നടനായി തുടക്കംകുറിച്ചു. ‘നാട്ടാമൈ’ എന്ന തമിഴ്ചിത്രത്തിലെ വില്ലന്‍ വേഷമാണ് കരിയറിലെ വഴിത്തിരിവ്. മലയാളത്തില്‍ ‘ആട് 2’ എന്ന ചിത്രത്തിലെ ഹോട്ടലുടമയുടെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

Advertisement
Advertisement