ഏകാന്ത വാസത്തിന് വിട; കിസ്‌ക ഇനി ഓര്‍മ

0

വര്‍ഷങ്ങളായി ഏകാന്ത വാസം അനുഭവിച്ച കിസ്‌ക എന്ന ഓര്‍ക്ക തിമിംഗലം ഇനി ഓര്‍മ. ഒരു ദശാബ്ദത്തിലേറെയായി കാനഡയിലെ മറൈന്‍ലാന്‍ഡ് തീംപാര്‍ക്കില്‍ ഒറ്റയ്ക്കായിരുന്നു ഈ തിമിംഗലം. കാനഡയില്‍ കൂട്ടില്‍ അടയ്ക്കപ്പെട്ട അവസാനത്തെ ഓര്‍ക്ക തിമിംഗലമായിരുന്നു കിസ്‌ക. ഐസ്‌ലന്‍ഡ് തീരത്തില്‍ നിന്നും 1979-ലാണ് കിസ്‌കയെ പിടികൂടുന്നത്. 47 വയസ്സ് പ്രായമാണ് കിസ്‌കയ്ക്ക് കണക്കാക്കിയിരുന്നത്.

Advertisement

കൊലയാളി തിമിംഗലങ്ങളെന്ന പേരിലാണ് ഓര്‍ക്കകള്‍ അറിയപ്പെടുന്നത്. ശരീരത്തിന്റെ മുകള്‍ ഭാഗം കറുപ്പ് നിറവും താഴെ വെള്ള നിറത്തിലുമായിരിക്കും കാണപ്പെടുക. ആണ്‍ തിമിംഗലങ്ങള്‍ക്ക് 10 മീറ്ററിലധികം നീളവും 9,800 കിലോഗ്രാം വരെ ഭാരവും വെയ്ക്കും. പെണ്‍ ഓര്‍ക്ക തിമിംഗലങ്ങള്‍ക്ക് 8.5 മീറ്റര്‍ വരെ നീളവും കാണും. ഭാരം ആണ്‍ തിമിംഗലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവായിരിക്കും.

കെയ്‌ക്കോ എന്ന ഓര്‍ക്ക തിമിംഗലത്തിനൊപ്പമാണ് കിസ്‌കോയെയും പിടികൂടുന്നത്. ഫ്രീ വില്ലി എന്ന ചിത്രത്തില്‍ കെയ്‌ക്കോ വേഷമിട്ടിരുന്നു. 1985-ല്‍ മെക്‌സിക്കോയിലെ ഒരു അക്വേറിയത്തിന് വിറ്റ കെയ്‌ക്കോ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജീവന്‍ വെടിഞ്ഞത്. മറൈന്‍ലാന്‍ഡിലെ പ്രദര്‍ശനങ്ങളില്‍ ആദ്യകാലത്ത് കിസ്‌കയെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു ദശാബ്ദത്തിലേറെയായി കിസ്‌കയെ പ്രദര്‍ശനങ്ങള്‍ക്ക് ഉപയോഗിക്കാറില്ല. ഒരു വലിയ പൂളിലായിരുന്നു അധിക സമയവും കിസ്‌കയുടെ വാസം. അടുത്ത കാലത്തായി കിസ്‌കയുടെ ആരോഗ്യ സ്ഥിതി മോശമായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഞ്ചു കുഞ്ഞുങ്ങള്‍ക്ക് കിസ്‌ക ജന്മം നല്‍കിയിരുന്നു. എന്നാല്‍ ചെറുപ്രായത്തില്‍ തന്നെ അവയെല്ലാം ചത്തൊടുങ്ങി. ചങ്ങാതിമാരും ഇല്ലാതായതോടെ കിസ്‌ക കൂട്ടില്‍ തനിച്ചായി. 2011 മുതല്‍ ഒറ്റയ്ക്കാണ് കിസ്‌ക. അണുബാധയാണ് മരണകാരണമെന്ന് ദി വെയില്‍ സാങ്ച്വറി പ്രൊജ്ക്ട് എന്ന സംഘടന പ്രതികരിച്ചു.

കിസ്‌ക്കയുടെ ഏകാന്ത ജീവിതത്തെ പറ്റി വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്നും വിമശര്‍നങ്ങളുയര്‍ന്നിരുന്നു. കൂട്ടില്‍ തലയിടിച്ചും മറ്റും സ്വയം മുറിവേല്‍പ്പിക്കുന്ന ഓര്‍ക്കയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Advertisement