യു.കെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന് വേണ്ടി 3.2 കോടി പൗണ്ട് (319 കോടി രൂപ) സമാഹരിച്ച് കോവിഡ് കാലത്ത് ലോക ശ്രദ്ധ നേടിയ ടോം മൂര്‍ അന്തരിച്ചു. 100 തികഞ്ഞ മൂറിന് പ്രായത്തിന്റേതായ അവശതകളുണ്ടായിരുന്നു. കഴിഞ്ഞ മാസം കോവിഡ് ബാധിതനായ ഇദ്ദേഹത്തിന് ന്യുമോണിയ കലശലാവുകയായിരുന്നു. തുടർന്നാണ് അന്ത്യം.
രണ്ടാം ലോകയുദ്ധ വീരനായ ക്യാപ്റ്റന്‍ ടോം മൂര്‍ 99ാം വയസ്സില്‍ വാര്ധകസഹജമായ അവശതകള്‍ നിലനില്‍ക്കെയാണ് വലിയൊരു തുക യു.കെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനായി സമാഹരിച്ചത്.
യു.കെയിലെ പൊതുജന ആരോഗ്യ സംരക്ഷണത്തില്‍ വലിയ പങ്കാണ് എന്‍.എച്ച്.എസിനുള്ളത്. കൊറോണ വ്യാപനത്തിന്റെ സമയത്ത് വലിയ പ്രതിസന്ധി നേരിട്ട ഈ പ്രസ്ഥാനത്തെ സഹായിക്കാനാണ് ടോം മൂര്‍ വീടിന് പുറത്തിറങ്ങാന്‍ തീരുമാനിച്ചത്.
വീടിന് മുന്നിലുള്ള പൂന്തോട്ടത്തില്‍ 100 തവണ ചുറ്റി നടക്കുക എന്നതായിരുന്നു അദ്ദേഹം ലക്ഷ്യം വെച്ചത്. വീടിനുള്ളില്‍ ചടഞ്ഞുകൂടി പുസ്തകവും വായിച്ചിരിക്കുന്നതിനേക്കാള്‍ നടത്തം മാറ്റം കൊണ്ടുവന്നേക്കുമെന്നാണ് ടോം കരുതിയത്. അതിലൂടെ കുറച്ച് പണം എന്‍.എച്ച്.എസിന് വേണ്ടി സമാഹരിച്ച് നല്‍കാമെന്നും കരുതി. ഇതിനായി അദ്ദേഹം മകളുടെ സഹായത്തോടെ ഒരു അക്കൗണ്ടും ആരംഭിച്ചു. കൂടിപ്പോയാല്‍ ആയിരം യൂറോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച അദ്ദേഹത്തെയും ലോകത്തെയും ഞെട്ടിച്ച് ടോമിന്റെ അക്കൗണ്ടിലെത്തിയത് 32.8 കോടി യൂറോയാണ്.
ലക്ഷക്കണക്കിന് ആളുകളാണ് ടോം മൂറെയുടെ നൂറാം വയസിലെ നടത്തത്തില്‍ സംഭാവന നല്കി എന്‍.എച്ച്.എസിനെ സഹായിക്കാനായി മുന്നോട്ടുവന്നത്.