തൃശൂര്‍ പൂരം എക്സിബിഷന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പൂരവും എക്സിബിഷനും ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി ദേവസ്വങ്ങൾ. എക്സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്നും പൂരം ഇല്ലാതാക്കുന്ന നടപടിയില്‍ നിന്ന് ജില്ലാ ഭരണകൂടം പിന്മാറണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. കൗണ്ടറിലെ ടിക്കറ്റ് വിൽപ്പന അനുവദിക്കാനാവില്ലെന്നും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഏര്‍പ്പെടുത്തി പൂരം പ്രദര്‍ശനം നടത്തണമെന്നായിരുന്നു ആരോഗ്യ വകുപ്പ് കളക്ടര്‍ക്ക് നല്കിയ കത്തിലെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു. പിന്നാലെ യോഗ നടത്തിപ്പ് ചര്‍ച്ച ചെയ്യാനായി ജില്ലാ കളക്ടര്‍ വിളിച്ച യോഗം സംഘടക സമിതി ബഹിഷ്കരിച്ചു. എക്സിബിഷന് ഒരുസമയം 200 ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്ന നിബന്ധനയും അംഗീകരിക്കാനാകില്ലെന്നാണ് ദേവസ്വങ്ങളുടെ നിലപാട്.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പൂരത്തിന് നിയന്ത്രണം വേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ആരോഗ്യ വകുപ്പ്. പൂരം പ്രദര്‍ശനത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് വീണ്ടും പൂര നടത്തിപ്പ് പ്രതിസന്ധിയിലാവുന്ന നിർദ്ദേശങ്ങളുണ്ടാവുന്നത്.