ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷക്ക് ജില്ലയിലെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി പൊതുവിദ്യാഭാസ വകുപ്പ്. മാർച്ച് 9 മുതൽ 29വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നായി 34,334 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്. തൃശൂർ വിദ്യാഭാസ ജില്ലയിലെ 88 കേന്ദ്രങ്ങളിൽ നിന്ന് 9541 കുട്ടികളും, ഇരിങ്ങാലക്കുട വിദ്യാഭാസ ജില്ലയിലെ 83 കേന്ദ്രങ്ങളിൽ നിന്ന് 10, 415 പേരും, ചാവക്കാട് വിദ്യാഭാസ ജില്ലയിലെ 91 കേന്ദ്രങ്ങളിൽ നിന്ന് 14, 378 പേരും ഈ വർഷം പരീക്ഷ എഴുതുന്നുണ്ട്. ഇതു കൂടാതെ ചെറുതുരുത്തി കലാമണ്ഡലം ഉൾപ്പടെ രണ്ടു സ്പെഷ്യൽ കേന്ദ്രങ്ങളുംഎന്നിങ്ങനെ 265കേന്ദ്രങ്ങൾ ജില്ലയിൽ ഒരുക്കിട്ടുണ്ട്.ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്ന സർക്കാർ വിദ്യാലയം എരുമപ്പെട്ടി ഗവ സ്കൂളാണ്. ഏറ്റവും കുറവ് രാമവർമ്മപുരം സ്കൂളും. പട്ടികവർഗ്ഗവിദ്യാർത്ഥികൾക്ക് രണ്ടു ദിവസം പ്രത്യേകക്യാമ്പ് സംഘടിപ്പിച്ചും, എല്ലായിടത്തും പ്രതേക രാത്രി ക്ലാസ്സ് നടത്തിയും, ഓരോ ഘട്ടത്തിലും വിലയിരുത്തൽ നടത്തിയുമാണ് പൊതുവിദ്യാഭാസ വകുപ്പ് തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. ടെർമിനൽ പരീക്ഷ കൂടാതെ സമേതം പരീക്ഷകളും ജില്ലയിൽ നടത്തിയിട്ടുണ്ട്. ഓരോ കുട്ടിക്കും പ്രതേക ഓറിയെന്റേഷൻ, കൗൺസിലിംഗ് ക്ലാസുകൾ നൽകാനും കഴിഞ്ഞു. ഈ വർഷം പരീക്ഷ എഴുതുന്ന 35000ത്തോളം കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തിയും മറ്റും അധ്യാപകർ നടത്തിയ എല്ലാ പ്രവർത്തനങ്ങൾക്കും നല്ല ഫലമുണ്ടാകുമെന്ന് ജില്ലാ കളക്ടർ ഹരിത വി കുമാർ പറഞ്ഞു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ല ഏഴാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ വലിയ തോതിൽ മുന്നോട്ടുപോകുമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ ടി വി മദനമോഹനൻ പറഞ്ഞു.
പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് കളക്ടർ ഹരിത വി കുമാർ വിജയാശംസകൾ നേർന്നു. ടെൻഷനില്ലാതെ പരീക്ഷയെഴുതാനും മടങ്ങിയെത്താനും എല്ലാ സഹായത്തിനും വകുപ്പുകളും അധ്യാപകരും പി.ടി.എ കമ്മിറ്റികളും സജ്ജമാണെന്നും കളക്ടർ ആശംസാ സന്ദേശത്തിൽ പറഞ്ഞു.