
സംസ്ഥാനത്ത് മൂന്ന് വാഹന അപകടങ്ങളിലായി ഒരു കുട്ടിയടക്കം അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ കണ്ണാടിപ്പറമ്പിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് രണ്ട് പേരും. തൃശൂർ നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കളും മരിച്ചു. ഇവിടെ തന്നെ വലപ്പാട് ബൈക്ക് മതിലിൽ ഇടിച്ച് യുവാവും മരിച്ചു. ദേശീയപാത 66 നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. നാല് പേർക്ക് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂര്‍ സ്വദേശികളായ മുഹമ്മദ്ദ് റിയാന്‍, സഫ് വാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ നാല് പേരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനെടായായിരുന്നു അപകടം. കാറില്‍ 6 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. നാട്ടിക സെൻ്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം. കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച മുഹമ്മദ്ദ് റിയാന്‍റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, സഫ് വാന്‍റെ മൃതദേഹം തൃശൂര്‍ മദര്‍ ആശുപത്രിയിലുമാണുള്ളത്. ഗുരുതരമായി പരിക്കേറ്റ അനസ് , മുഹമ്മദ് ബിലാൽ , ഷിയാന്‍, ജുറെെദ് എന്നിവര്‍ ചികിത്സയിലാണ്. വലപ്പാട് പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. വലപ്പാട് കുരിശുപള്ളിക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. കുന്നംകുളം പഴഞ്ഞി ചെറുതുരുത്തി മേലെയിൽ ദാസന്റെ മകൻ ജൂബിൻ (24) ആണ് മരിച്ചത്. ആഴ്ചകൾക്ക് മുൻപാണ് മേഖലയില്‍ കാറും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ച് 11കാരി ഉള്‍പ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച അപകടമുണ്ടായത്. കണ്ണൂർ കണ്ണാടിപറമ്പ് ആറാം പീടികയിൽ സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചാണ് രണ്ട് പേർ മരിച്ചത്. കാട്ടാമ്പള്ളി ഇടയിൽ പീഠിക സ്വദേശികളായ അജീർ (26) , ബന്ധു റാഫിയ (അഞ്ച് ) എന്നിവരാണ് മരിച്ചത്. കണ്ണാടിപറമ്പിലെ ബന്ധുവീട്ടിൽ നിന്ന് കാട്ടാമ്പള്ളിയിലേക്ക് തിരിച്ച് പോകുന്നതിനിടെ ഇന്നലെ രാത്രി 10 ഓടെയാണ് അപകടമുണ്ടായത്.