ഐ.എസ്.എല്ലില്‍ ഈ സീസണിൽ കേരളബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചെങ്കിലും ആരാധകരുടെ കാര്യത്തില്‍ വേറെ ലെവലാണ്. ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യണ്‍ (20 ലക്ഷം) ഫോളോവേഴ്സെന്ന നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്ബോള്‍ ക്ലബ്ബായി മാറിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. രാജ്യത്തെ ഏറ്റവും വലിയ ആരാധകകൂട്ടമുള്ള ഫുട്ബോള്‍ ക്ലബ്ബാണെന്നും, രാജ്യത്ത് കൂടുതല്‍ ആരാധകര്‍ പിന്തുടരുന്ന സ്പോര്‍ട്സ് ക്ലബ്ബുകളിലൊന്നാണെന്നും അറിയുന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണെന്നുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രസ്താവന.
മഞ്ഞപ്പട ഈ മഹത്തായ ക്ലബിന്റെ മുഖമുദ്രയായി മാറി, ഈ സീസണില്‍ അവരുടെ പിന്തുണയും സാനിധ്യവും ഞങ്ങള്‍ക്ക് നഷ്ടമായി. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കെബിഎഫ്സി ബ്രാന്‍ഡ് അതിശക്തമായി വളര്‍ന്നു, ഇത്തരം നാഴികക്കല്ലുകള്‍ ക്ലബിന്റെ വാണിജ്യപരമായ വളര്‍ച്ചയ്ക്കുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നു. ഞങ്ങളുടെ ക്ലബ്ബിനായി സ്ഥാപിക്കപ്പെട്ട മൂലതത്ത്വങ്ങളും കാഴ്ച്ചപ്പാടും, ഫുട്ബോള്‍ ക്ലബ്ബിന്റെ എല്ലാ വശങ്ങളിലും ശക്തവും ദൃഢമായും തുടരുന്നുവെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് വ്യക്തമാക്കുന്നു.
17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് ജയവും ഏഴ് തോല്‍വിയും ഏഴ് സമനിലയുമായി 10ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്. 16 പോയിന്റാണ് ടീമിനുള്ളത്. തൊട്ടുതാഴെ 9 പോയിന്റുമായി ഒഡീഷ എഫ്.സിയും. വരാനിരിക്കുന്ന മത്സരങ്ങളില്‍ ജയിച്ചാലും കേരളത്തിന് ഇനി രക്ഷയില്ല. അവസാന മത്സരത്തില്‍ ഒഡീഷ എഫ്.സിയോടും സമനിലയില്‍ പിരിയാനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിധി. രണ്ട് ഗോള്‍ വീതമടിച്ചാണ് ടീമുകള്‍ സമനില പാലിച്ചത്.