സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. മുമ്പെങ്ങുമില്ലാത്തവിധം വീറും വാശിയും നിറഞ്ഞ, അസാധാരണമായ പോരാട്ടത്തിനൊടുവിലാണ് ജനവിധി. പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടുതുടങ്ങി. പ്രമുഖരായ പല നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.ആദ്യ അര മണിക്കൂറിൽ മൂന്ന് ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി.
മന്ത്രി ഇ.ചന്ദ്രശേഖരന്, മന്ത്രി ഇ.പി.ജയരാജന്, മന്ത്രി സി.രവീന്ദ്രനാഥ്, മന്ത്രി എ.സി മൊയ്തീൻ, വി.എസ് സുനിൽകുമാർ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പന് കാനാട്ടുപാറ ഗവ.പോളിടെക്നിക്കിലും കല്‍പ്പറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്കുമാര്‍ എസ്കെഎംജെ സ്കൂളിലും കെ.ബാബു തൃപ്പൂണിത്തുറയിലും വോട്ട് രേഖപ്പെടുത്തി. എ.സി മൊയ്തീൻ തെക്കുംകര പനങ്ങാട്ടുകര സ്കൂളിലും മന്ത്രി സുനിൽകുമാർ അന്തിക്കാട് സ്കൂളിലും വോട്ട് ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ സജ്ജീകരിച്ച 40,771 ബൂത്തുകളിലും രാവിലെ ആറുമണിയോടെ മോക് പോളിങ് ആരംഭിച്ചു. സ്ഥാനാര്‍ഥികളുടെ ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലായിരുന്നു മോക് പോളിങ്. മോക് പോളിങ്ങില്‍ പത്തില്‍താഴെ ബൂത്തുകളിലാണ് വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തിയത്. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യുപി സ്കൂളിലെ 107-ാം നമ്പര്‍ ബൂത്ത്, കാസര്‍കോട് കോളിയടുക്കം ഗവ.യുപി സ്കൂളിലെ 33-ാം നമ്പര്‍ ബൂത്ത്, കോഴിക്കോട് ജില്ലയിലെ ഒരു ബൂത്ത്, മലപ്പുറം പാണക്കാട് സികെഎംഎല്‍ എല്‍പി സ്കൂളില്‍ 95-ാം ബൂത്ത്, എരുമപ്പെട്ടി, വേലൂപ്പാടം എന്നിവിടങ്ങളിലും വോടിംഗ് എന്നിവിടങ്ങളില്‍ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ കണ്ടെത്തി. വിവിപാറ്റ് മെഷീനാണ് തകരാറിലായത്. തൃപ്പൂണിത്തുറ പാലസ് സ്കൂളില്‍ വൈദ്യുതി തടസ്സം മൂലം മോക് പോളിങ് പോളിങ് വൈകി.
നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. വോട്ടെടുപ്പ് വൈകുന്നേരം ഏഴുവരെ തുടരും. 957 സ്ഥാനാര്‍ഥികളാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.
സമാധാനപരമായി തിരഞ്ഞെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രശ്നബാധിത കേന്ദ്രങ്ങളില്‍ വീഡിയോ ചിത്രീകരണവും കേന്ദ്രസേനയുടെ സാന്നിധ്യവും ഉണ്ടാവും. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് പ്രോട്ടോക്കോളും കര്‍ശനമായി പാലിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.