
നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി പേര്‍ക്ക് തൃശൂര്‍ പൂരം വെടിക്കെട്ട് കാണാന്‍ സൗകര്യമൊരുക്കുമെന്ന് മന്ത്രിമാരായ കെ.രാധാകൃഷ്ണും രാജനും അറിയിച്ചു. നിയമം ലംഘിക്കാൻ കഴിയില്ലെന്നും അതിനുള്ളിൽ നിന്ന് പൂരം കാണാനുള്ള എല്ലാ സൗകര്യങ്ങളുണ്ടാക്കുമെന്നും മന്ത്രിമാർ പറഞ്ഞു. പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് ദേവസ്വം ഭാരവാഹികളും കേന്ദ്ര എക്സ്പ്ളോസീവ് ഉദ്യോഗസ്ഥരും പൊലീസുമടക്കമുള്ളവരുടെ യോഗത്തിന് ശേഷമാണ് മന്ത്രിമാർ ഇക്കാര്യമറിയിച്ചത്. നിയന്ത്രണാതീതമായ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. സ്വയം നിയന്ത്രിക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു. പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലേക്ക് കാണികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ട്രേറ്റില്‍ ചേർന്ന യോഗത്തിൽ പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികളും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ, കളക്ടർ ഹരിത വി.കുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ വർഗീസ്, മേയർ എം.കെ വർഗീസ്, ജില്ലാ പോലീസ് മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രിമാരുമായുള്ള യോഗത്തിനിടയിൽ തങ്ങളെ അവഗണിക്കുകയാണെന്ന് പ്രതിഷേധിച്ച് ദേവസ്വം ഭാരവാഹികൾ ഇറങ്ങിപ്പോകാൻ ശ്രമിച്ചുവെങ്കിലും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഇവരെ അനുനയിപ്പിച്ച് യോഗത്തിൽ പങ്കെടുപ്പിക്കുകയായിരുന്നു.