
കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഇത് സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു. കോട്ടപ്പുറം ബിഷപ്പ്സ് ഹൗസിൽ നടന്ന സമ്മേളനത്തിൽ വത്തിക്കാനിൽ നിന്നുള്ള ഡിക്രി ചാൻസലർ റവ. ഡോ.ബെന്നി വാഴക്കൂട്ടത്തിൽ വായിച്ചു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തി പറമ്പിൽ , ആർച്ച്ബിഷപ്പ് എമിരിറ്റസ് ഡോ. ഫ്രാൻസിസ് കല്ലറക്കൽ, കോഴിക്കോട് ബിഷപ്പും കെ.ആർ.എൽ.സി.ബി.സി പ്രസിഡന്റുമായ ഡോ. വർഗ്ഗീസ് ചക്കാലക്കൽ , ബിഷപ്പ് ഡോ. അലക്സ് വടക്കുംതല , സ്ഥാനമൊഴിഞ്ഞ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി, കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ഡോ. ആന്റണി കുരിശിങ്കൽ , ഫെറോന വികാരി ഫാ.ജോഷി കല്ലറക്കൽ,അസിസ്റ്റന്റ് പ്രൊക്കുറേറ്റർ ഫാ.ജോസ് ഒള്ളാട്ടുപുറം എന്നിവർ പ്രസംഗിച്ചു. ന്യൂഡൽഹിയിൽ സി.ബി.സി.ഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി, ജാർഖണ്ഡിലെ റാഞ്ചിയിൽ സി.ബി.സി.ഐ യുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രോജക്ട് ഡയറക്ടർ, ഭാരതത്തിലെ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ് , വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , കൊച്ചിൻ ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് (സി.എ.സി) ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രഫസർ , ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, കേരള ലാറ്റിൽ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ഉപദേഷ്ടാവ് എന്നീ നിലകളിൽ ബിഷപ്പ് ഡോ. അലക്സ് പ്രവർത്തിച്ചിട്ടുണ്ട്.വത്തിക്കാനിൽ പൊന്തിഫിക്കൽ കൗൺസിൽ ഫോർ പാസ്റ്ററൽ ഹെൽത്തിലും സേവനം ചെയ്തിട്ടുണ്ട്.