തൃശൂർ നഗരത്തിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനും, സുഗമമായ വാഹന ഗതാഗത ക്രമീകരണത്തിനുമായി തൃശൂർ സിറ്റി പൊലീസ് ആരംഭിച്ച ഇരുചക്ര വാഹന പട്രോളിങ്ങ്– ‘സിറ്റി ടസ്കേഴ്സ്’ നിരത്തിലിറങ്ങി. കമ്മീഷണർ ഓഫീസിനു മുൻവശം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ കമ്മീഷണർ അങ്കിത് അശോകനും, സൗത്ത് ഇന്ത്യൻ ബാങ്ക് സീനിയർ ജനറൽ മാനേജർ ആന്റോ ജോർജും സംയുക്തമായി ഫ്ലാഗ് ഓഫ് ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് രൂപകൽപ്പന ചെയ്ത പത്ത് ഇരുചക്രവാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. പരിശീലനം ലഭിച്ച പോലീസുദ്യോഗസ്ഥരെയാണ് ഇതിൽ നിയോഗിച്ചിരിക്കുന്നത്. ക്രമസമാധാന പാലനം, ട്രാഫിക് ക്രമീകരണങ്ങൾ, അപകടസ്ഥലത്തേക്ക് ആദ്യം എത്തിച്ചേർന്ന് പരിക്കേറ്റവരെ സഹായിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, തുടങ്ങിയ ചുമതലകൾ ഇവർക്കുണ്ടാകും. നഗരം വിവിധ മേഖലകളായി തിരിച്ച് രാവും പകലും സേവനമെത്തിക്കുന്ന തരത്തിലാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജീകരിച്ച ഇരുചക്ര വാഹനത്തിൽ റിഫ്ലക്ടീവ് ജാക്കറ്റുകളാണ് പൊലീസുദ്യോഗസ്ഥർ ധരിക്കുക. ആശയവിനിമയം നടത്തുന്നതിനായി വയർലെസ് സംവിധാനം, അത്യാഹിത സേവനങ്ങൾ നടത്തുന്നതിനുവേണ്ടി ബീക്കൺ ലൈറ്റുകൾ, അലാം സംവിധാനം, പ്രഥമ ശുശ്രൂഷ കിറ്റുകൾ, അഗ്നിശമന ഉപകരണങ്ങൾ, ട്രാഫിക് ലൈറ്റുകൾ, ടോർച്ച് ലൈറ്റ് തുടങ്ങിയവയെല്ലാം പട്രോളിങ്ങ് ബൈക്കിൽ സജ്ജീകരിച്ചിട്ടുണ്ട്. ഉപയോഗിച്ച് പഴകിയ വാഹനങ്ങൾ പുനർ നിർമ്മിച്ചാണ് ഇതിനായി സജ്ജീകരിച്ചതും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നുമാണ് ഇതിനായി പണം ചിലവഴിച്ചത്. പരിപാടിയിൽ അഡീഷണൽ പൊലീസ് സൂപ്രണ്ട് ബിജു കെ. സ്റ്റീഫൻ, അസി. കമ്മീഷണർമാരായ കെ.കെ. സജീവ്, കെ.സി. സേതു, അസി. കമാണ്ടന്റ് പി.ജി. അജയകുമാർ, ട്രാഫിക് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഓ പി.ബിനൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ മോഹനൻ, ജോയന്റ് ആർടിഓ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Advertisement
Advertisement