
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചിയിലെത്തിയ വാർത്താച്ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ്. ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് സി.എ. ഗോപപ്രതാപനാണ് തന്റെ ഫേസ് ബുക്ക് പേജിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം പങ്ക് വെച്ചത്. ‘കസവുമുണ്ടും മേൽ മുണ്ടും ധരിച്ച് പ്രധാനമന്ത്രി; പുഷ്പ വൃഷ്ടിയോടെ സ്വീകരിച്ച് ആയിരങ്ങൾ’ എന്ന തലക്കെട്ടോടെയുള്ള മോദിയുടെ വാർത്താ ചിത്രമാണ് ഗോപപ്രതാപന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രം കണ്ട് പലരും അമ്പരക്കുകയും പലർക്കായി കണ്ടവർ അയക്കുകയും ചെയ്തതോടെ അതിവേഗത്തിൽ പ്രചരിച്ചു. ഇതോടെ നേതാക്കളും പ്രവർത്തകരും പ്രതിഷേധവും വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെ പേജിൽ നിന്നും പോസ്റ്റ് നീക്കം ചെയ്തു. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഗോപപ്രതാപനെതിരെ കടുത്ത വിമർശനവുമായി രംഗത്തുണ്ട്. കൊച്ചിയിൽ പ്രധാനമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുകയും നേതാക്കളെയും പ്രവർത്തകരെയും കരുതൽ തടങ്കലിൽ വെച്ചിരിക്കുകയും ചെയ്തിരിക്കെ നേതാക്കൾ കടുത്ത വിമർശനമുയർത്തുമ്പോഴാണ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കൂടിയായ നേതാവ് മോദിയെ പ്രകീർത്തിച്ച പോസ്റ്റ് സമൂഹമാധ്യമത്തിൽ പങ്കെവെക്കുന്നത്. മോദി പ്രേമം പരസ്യമായി പ്രകടിപ്പിച്ച ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ടിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയായ അഡ്വ. ടി.എസ് അജിത്ത് പരസ്യമായി ആവശ്യപ്പെട്ടു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ മനസിലിരിപ്പാണ് പുറത്തു ചാടിയതെന്ന് എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.വി അബ്ദുൽ ഖാദർ പ്രതികരിച്ചു. അതേ സമയം വീട്ടിലെ കുട്ടികളിൽ നിന്നും സംഭവിച്ച അബദ്ധമാണ് ചിത്രം പങ്ക് വെക്കാൻ കാരണമായതെന്നാണ് ഗോപ പ്രതാപന്റെ വിശദീകരണം.