
ഒറ്റക്ക് താമസിക്കുന്ന 70കാരി ഉപയോഗിച്ചിരുന്ന പുറമ്പോക്ക് വഴി ചിലർ മതിൽ കെട്ടി അടച്ച സാഹചര്യത്തിൽ വഴി അളന്ന് തിട്ടപ്പെടുത്തി പുന:സ്ഥാപിച്ച് ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി തലപ്പിള്ളി തഹസിൽദാർക്ക് നിർദേശം നൽകി. ജൂണിൽ തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കും. വരവൂർ മുണ്ടനാട് വീട്ടിൽ അമ്മിണിയുടെ പരാതിയിലാണ് നടപടി. വഴി അളക്കാൻ ഒരു ഉദ്യോഗസ്ഥ 5000 രൂപ ആവശ്യപ്പെട്ടെന്നും പരാതിക്കാരി അറിയിച്ചു. കമിഷൻ ചെറുതുരുത്തി പൊലീസ് ഇൻസ്പെക്ടറിൽനിന്നും റിപ്പോർട്ട് വാങ്ങി. പരാതിയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വഴി താൽക്കാലികമായി സഞ്ചാര യോഗ്യമാക്കിയതായി പൊലീസ് അറിയിച്ചു. പരാതിക്കാരിക്ക് വീട്ടുസാധനങ്ങളും ഭക്ഷ്യവസ്തുക്കളും പൊലീസ് വാങ്ങി നൽകിയിട്ടുണ്ട്. വഴി അളന്ന് തിട്ടപ്പെടുത്താൻ വില്ലേജിനും പഞ്ചായത്തിനും കത്ത് നൽകിയിട്ടുണ്ടെന്നും ജനമൈത്രി പൊലീസ് ആവശ്യമായ സഹായങ്ങൾ നൽകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ചെറുതുരുത്തി പൊലീസിന്‍റെ പ്രവർത്തനത്തെ കമിഷൻ അഭിനന്ദിച്ചു. കമിഷൻ തലപ്പിള്ളി തഹസിൽദാരിൽനിന്നും റിപ്പോർട്ട് വാങ്ങി. പരാതിക്കാരിക്ക് സഞ്ചാരയോഗ്യമായ മറ്റ് വഴികളില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. വഴിയുടെ അതിർത്തി പുന:സ്ഥാപിക്കാൻ നടപടി സ്വീകരിച്ച് വരികയാണ്. വഴി പുന:സ്ഥാപിക്കാൻ ഇത്രയധികം കാലതാമസം എന്തിനാണെന്ന് കമിഷൻ ചോദിച്ചു. അതിർത്തി അളന്ന് തിട്ടപ്പെടുത്തണമെന്ന് കാണിച്ച് വരവൂർ വില്ലേജ് ഓഫീസർ തലപ്പിള്ളി തഹസിൽദാർക്ക് 2019 മുതൽ 2022 വരെ കത്തുകൾ അയക്കുന്നുണ്ട്. വഴി അളന്നു കിട്ടിയാൽ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് ഗതാഗത യോഗ്യമാക്കാമെന്ന് വരവൂർ പഞ്ചായത്ത് സെക്രട്ടറി കമിഷനെ അറിയിച്ചു. 2018 മുതൽ പരാതിക്കാരി ഇതേ ആവശ്യം തഹസിൽദാർക്ക് മുമ്പിൽ നിരന്തരം സമർപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു മാസത്തിനകം നടപടിയെടുക്കാൻ കമിഷൻ നിർദേശിച്ചത്.