തൃശൂർ ഈസ്റ്റ് ഇലക്ട്രിക്കൽ ഡിവിഷനു കീഴിലുള്ള നടത്തറ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടാനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു.
രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖല സ്വകാര്യവത്കരണ പാതയിലേക്ക് മാറുന്നത് മേഖലയിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുമ്പോൾ സാധരണക്കാരന് ലഭിക്കുന്ന സബ്‌സിഡി ആനൂകൂല്യങ്ങൾ നഷ്ടമാവും. രണ്ടാം പിണറായി സർക്കാർ ജലവൈദ്യുതി പദ്ധതികളിൽ ശ്രദ്ധ കേന്ദ്രികരിച്ചു തുടങ്ങിയതിന്റെ ഫലങ്ങൾ വൈദ്യുതി ഉത്പാദനത്തിലെ വർദ്ധനവിൽ കണ്ടു തുടങ്ങിയെന്നും മന്ത്രി പറഞ്ഞു.
ഉയർന്ന ചൂടിൽ വീടുകളിലും കെട്ടിടങ്ങളിലും ഷോര്ട്ട് സർക്യൂട്ട് പോലുള്ള അപകടങ്ങൾ ഒഴിവാക്കാനായി ദുരന്തനിവാരണവുമായി ബന്ധപെട്ടു നടപടികൾ സ്വീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി അഡ്വ.കെ.രാജൻ പറഞ്ഞു. പീച്ചി ആസ്ഥാനമാക്കി ഇലക്ട്രിക്കൽ സെക്ഷനും, ഒല്ലൂർ വനമേഖലയിൽ എബിസി (ഏരിയൽ ബണ്ടിൽഡ് കേബിൾ ) സംവിധാനം ഉപയോഗിച്ച് വൈദ്യുതി എത്തിക്കുന്നതും പരിഗണിക്കണമെന്ന ആവശ്യം വൈദ്യുതി മന്ത്രി മുമ്പാകെ അദ്ദേഹം മുന്നോട്ടുവച്ചു.
നടത്തറ ഗ്രാമ പഞ്ചായത്തിലെ 17വാർഡുകൾ, പുത്തൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടു വാർഡുകൾ, തൃശൂർ കോർപറേഷനിലെ ആറ് ഡിവിഷനുകളിലെ ഉപഭോക്താകൾക്ക് മെച്ചപ്പെട്ട സേവനം നടത്തറ പുത്തൂർ സെക്ഷനിലൂടെ ലഭിക്കും. ചടങ്ങിൽ തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസ്, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, നടത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ആർ.രജിത്ത്, ജില്ല പഞ്ചായത്ത് മെമ്പർ കെ.വി.സജു, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അമൽ റാം ടി.കെ, നടത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ അശോക് കുമാർ എം.എസ്, കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ സി.സുരേഷ് കുമാർ, കെ.എസ്.ഇ.ബി മദ്ധ്യമേഖല വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ജെയിംസ് ജോർജ് എന്നിവർ പങ്കെടുത്തു.