
അക്ഷമയോടെയുള്ള കാത്തിരിപ്പുകൾക്ക് അവസാനമിട്ട് പുലർച്ചെ തേക്കിൻകാടിന്റെ ആകാശമേലാപ്പിൽ അഗ്നിപൂരം നിർച്ചർത്തണിഞ്ഞു. മാനത്ത് വര്‍ണ്ണവിസ്മയം തീര്‍ത്ത് പൂരം വെടിക്കെട്ട്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ മത്സരിച്ചപ്പോള്‍ ഗുണ്ടും കുഴിമിന്നിയും അമിട്ടുമെല്ലാം വിസ്മയം തീര്‍ത്തു. മണ്ണിലും വീണ്ണിലും മനസിലും പൂരം നിറഞ്ഞു. മഠത്തിൽ വരവും ഇലഞ്ഞിത്തറ മേളവും കുടമാറ്റക്കാഴ്ചകളും കണ്ടിട്ടും വെടിക്കെട്ടിനായി കാത്ത് അലഞ്ഞു നടന്ന പൂരപ്രേമി. പ്രതീക്ഷിച്ച മൂന്നു മണിയായിട്ടും വൈകിയതോടെ പൂരപ്രേമികൾ അസ്വസ്ഥരായി. സ്വരാജ് റൗണ്ടിൽ വ്യവസ്ഥകളോടെ പ്രവേശനം അനുവദിക്കുമെന്ന പ്രഖ്യാപനം വെറുതെയായി. വെടിക്കെട്ടിന് മണിക്കൂറുകൾ മുൻപ് തന്നെ ബാരിക്കേടുകൾ വെച്ച് പോലീസ് നഗരവീഥികൾ അടച്ചു പൂട്ടി. ഘടകപൂരങ്ങളുടെ വരവ് പൂർണമാവും മുൻപേ ആയിരുന്നു ഇത്. സംഘടകാരുമായി പല തവണ വാക്കേറ്റം വരെയായി. പുലര്‍ച്ചെ നാലേകാലോടെ തിരുവമ്പാടി വിഭാഗമാണ് ആദ്യം വെടിക്കെട്ടിന് തീ കൊളുത്തിയത്. കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം പാറമേക്കാവും ആകാശപ്പൂരത്തിന് തുടക്കമിട്ടു. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി വിഭാഗത്തിന്റെ വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ഉയർന്നു. ഒടുവിൽ ആകാശച്ചുവരിൽ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വർണ്ണപ്പൂരം. പെസോയുടെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. മുൻവർഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാൻ എത്തിയ ആൾക്കൂട്ടത്തെ നിരാശരാക്കി. കാഴ്ചക്കരെ അമ്പരപ്പിച്ച വിസ്മയ പ്രകടനങ്ങൾ പൂർത്തിയാവുമ്പോൾ നേരം വെളുത്തു തുടങ്ങി വടക്കുംനാഥന്റെ മുറ്റത്ത് വീണ്ടും പകൽപൂരത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി. വർണവിസ്മയ കാഴ്ചകളുടെയും മേളങ്ങളുടെയും അപൂർവ്വത സമ്മാനിച്ച് ചടങ്ങുകളോടെ തൃശൂർ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ ഉപചാരം ചൊല്ലി പിരിയും. ഹൃദയത്തിൽ സൂക്ഷിക്കാൻ കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞും പൂരക്കഞ്ഞി കുടിച്ചും കാഴ്ചക്കാരും വേർപിരിയും. ഉപചാരം ചൊല്ലി പിരിയലിനും മേളത്തിനും കഴിഞ്ഞ ദിവസത്തെ ശ്രീമൂലസ്ഥാനത്തും ഇലഞ്ഞിത്തറയിലും കണ്ട പൂരം ഓർമിപ്പിക്കും. തെക്കേചരുവിൽ മിന്നിമാഞ്ഞ വർണക്കുടകളുടെ മാറ്റം ശ്രീമൂലസ്ഥാനത്തും അരങ്ങേറും. പക്ഷേ, പൂരം കാണാൻ ഇന്ന് അധികവുമുണ്ടാവുക തൃശൂർക്കാർ ആവും. തലേദിവസത്തെ പൂരത്തിന് വിരുന്നെത്തിയവരെ ഊട്ടി വീടുകളിൽ ഒതുങ്ങിപ്പോയ കുടുംബത്തിനുള്ളതാണ് പകൽപ്പൂരമെന്നാണ്. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിക്കും ശ്രീമൂലസ്ഥാനത്തെ മേളത്തിന് ശേഷം പകൽ വെടിക്കെട്ട് നടക്കും. ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം എന്നാണെന്നും പ്രഖ്യാപിക്കും. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കടന്ന് കൊക്കർണി പറമ്പിലെ ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങും. തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി മഠത്തിലേക്ക് ആറാട്ടിനായി നീങ്ങും. ആറാട്ടിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിമരം തട്ടുന്നതോടെ പൂരങ്ങൾക്ക് സമാപ്തിയാകും.