
തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറയിലെ പ്രഥമപ്രമാണത്തിൽ അഭിനന്ദന പ്രവാഹങ്ങൾക്കിടയിൽ നന്ദി പറഞ്ഞ് കിഴക്കൂട്ട് അനിയൻമാരാർ. പ്രമാണ സ്ഥാനത്ത് നീക്കിയതിന് പിന്നാലെ പൂരനാളിലടക്കം അനവസര പ്രതികരണങ്ങൾ നടത്തിയ പെരുവനം കുട്ടൻമാരാർക്ക് ആദ്യമായി മറുപടിയുമായി പാറമേക്കാവ് ദേവസ്വവും രംഗത്തെത്തി. ഇലഞ്ഞിച്ചുവടിനേക്കാൾ മനോഹരമായ വേറിടമില്ലെന്നും ഇലഞ്ഞി പൂത്തുലഞ്ഞതിൽ എല്ലാവരും സന്തുഷ്ടരാണ്. പക്ഷേ, അതിന്റെ വിത്ത് വിതച്ച് കാത്തിരുന്നിട്ട് 60ഓളം വർഷങ്ങളായി. അത് എന്റെ തന്നെ അടയാളപ്പെടുത്തലോടെ കൊയ്തെടുക്കാൻ സഹായിച്ച തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ഭാരവാഹികളോടും, ഒരേ മനസ്സും ശരീരവും എന്നപോലെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സഹകലാകാരന്മാരോടും, എന്നെപോലെ തന്നെ ഇങ്ങനെ ഒരു മുഹൂർത്തം നടന്നുകാണുന്നതിന് ഒരുപാട് ആഗ്രഹിച്ച എല്ലാ സുമനസുകളോടുമുള്ള കടപ്പാട് തീരില്ല. എങ്കിലും ശതകോടി നന്ദിയെന്ന് കിഴക്കൂട്ട് സമൂഹമാധ്യമ പേജിൽ കുറിച്ചു. പെരുവനം കുട്ടൻമാരാരെ നീക്കി തിരുവമ്പാടിയുടെ മേളപ്രമാണിയായിരുന്ന കിഴക്കൂട്ട് അനിയൻമാരാരെ നിയോഗിച്ചതിലെ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഇലഞ്ഞിത്തറയിൽ കാൽ നൂറ്റാണ്ടെന്ന ചരിത്ര നിയോഗത്തിന് ഈ ഒരു വർഷം മാത്രം ശേഷിക്കെ അപ്രതീക്ഷിതമായി പെരുവനത്തിനെ നീക്കിയത് മേളലോകത്താകെ വലിയ ചർച്ചയായിരുന്നു. പാറമേക്കാവിന്റെ വേലാഘോഷത്തിനിടെ ദേവസ്വമറിയാതെ മേളനിരയിൽ മാറ്റം വരുത്തുകയും മേളത്തിനിടെ ചെണ്ട താഴെ വെക്കുകയും ചെയ്തതോടെയാണ് പെരുവനത്തിന് ദേവസ്വം മേളത്തിൽ നിന്നുള്ള പുറത്തേക്കുള്ള വഴിയൊരുങ്ങിയത്. എന്നാൽ ഒരിക്കൽ പോലും പാറമേക്കാവ് ദേവസ്വം പ്രമാണം മാറ്റിയതുമായി ബന്ധപ്പെട്ട് പെരുവനത്തെ കുറ്റപ്പെടുത്തി പരസ്യ പ്രതികരണം നടത്തിയിരുന്നില്ല. തട്ടകക്കാരൻകൂടിയായ മേളാചാര്യന് നിയോഗമേൽപ്പിക്കാൻ തീരുമാനിച്ചുവെന്ന ഒറ്റവരിയായിരുന്നു പ്രതികരണങ്ങൾ. എന്നാൽ പൂരനാളിലടക്കം ഇത്തവണ പൂരത്തിന് ‘മികച്ച കലാകാരൻമാർ ഇല്ലെന്നും കല മഹത്വമായി കണ്ടതായിരുന്നു മുൻകാല ദേവസ്വം സംഘാടകരെന്നും ഇപ്പോൾ പലരെയും ഒഴിവാക്കാനും ഉൾപ്പെടുത്താനും ചിലരുടെ താൽപര്യങ്ങളാണെ’ന്നതടക്കം പരസ്യ പ്രതികരണം മാധ്യമങ്ങളോട് പെരുവനം നടത്തിയിരുന്നു. ഇതിൽ ദേവസ്വം കടുത്ത അതൃപ്തിയിലായിരുന്നു. പൂരസമയത്ത് പ്രതികരണം വേണ്ടെന്ന അഭിപ്രായത്തെ തുടർന്ന് ആരും പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ പെരുവനത്തിന് പരസ്യമായി മറുപടി നൽകുകയാണ് പാറമേക്കാവ് ദേവസ്വം മുൻ അസി.സെക്രട്ടറി കൂടിയായ നന്ദൻ വാകയിൽ. പെരുവനത്തിന്റെ പേരെടുത്ത് പറയാതെ ചരിത്രം ഓർമപ്പെടുത്തിയാണ് വിമർശനവും മറുപടിയുമെന്നതാണ് ശ്രദ്ധേയം.
കിഴക്കൂട്ട് അനിയൻമാരാരുടെ കുറിപ്പ് വായിക്കാം

ഞാൻ എന്ന മനുഷ്യായുസിന്റെ അർത്ഥം;
അത് പൂർത്തീകരിക്കുവാൻ എത്തിച്ചേരേണ്ട ലക്ഷ്യം;
അതിനായി സ്വയം തയ്യാറാക്കികൊണ്ട്;
കാലം ഓടി അകലുന്ന നാളുകളിൽ അത് സാധിക്കുമോ..?? – സാധിക്കും എന്ന പ്രതീക്ഷയാൽ തള്ളി അകറ്റിയ പതിറ്റാണ്ടുകൾ;
ശേഷം ദേവകൃപയാൽ അത് സാഫല്യമാകുന്ന സുവർണ്ണ നിമിഷത്തിൻ്റെ മുൾമുനയിൽ നിൽക്കുമ്പോൾ മനസ്സിലായത്…
ഇലഞ്ഞിച്ചുവടിനേക്കാൾ മനോഹരമായ ഒരിടം വേറെ ഇല്ല സഹോദരെ – അത് ഭൂലോകത്തിലെ സ്വർഗം തന്നെ.
ഇലഞ്ഞി പൂത്തുലഞ്ഞതിൽ എല്ലാരും സന്തുഷ്ടരാണ്, പക്ഷേ അതിൻ്റെ വിത്ത് ഞാൻ വിതച്ച് വെച്ച് കാത്തിരുന്നിട്ട് 60 ഓളം വർഷങ്ങൾ ആയി. അത് എൻ്റെ തന്നെ അടയാളത്തോടെ കൊയ്തെടുക്കുവാൻ എന്നെ സഹായിച്ച തിരുവമ്പാടി – പാറമേക്കാവ് ദേവസ്വം ഭാരവാഹികളോടും, ഒരേ മനസ്സും ശരീരവും എന്നപോലെ കൂടെ നിന്ന് പ്രവർത്തിച്ച എല്ലാ സഹകലാകാരന്മാരോടും, എന്നെപോലെ തന്നെ ഇങ്ങനെ ഒരു മുഹൂർത്തം നടന്നുകാണുന്നതിന് ഒരുപാട് ആഗ്രഹിച്ച എല്ലാ സുമനസുകളോടും ഉള്ള എൻ്റെ കടപ്പാട് വാക്കുകളാൽ തീരില്ല… മേളത്തിൻ്റെ പര്യാപ്തിയിൽ എൻ്റെ നിറപൊന്മിഴികൾ പറയും ഒരായിരം കടപ്പാടിൻ്റെ കഥകൾ…
എങ്കിലും പറയുന്നു… ശതകോടി നന്ദി…🙏
നന്ദൻ വാകയിലിന്റെ കുറിപ്പ് വായിക്കാം

പാറമേക്കാവ് ദേവസ്വം പഴിയേറെ കേട്ടു, ഒന്നിനും മറുപടി പറഞ്ഞില്ല,മറുപടിയല്ല, തീരുമാനം നടപ്പിലാക്കൽ ആണ് പ്രധാനം.24കൊല്ലം കൊട്ടാൻ അവസരംകിട്ടിയയാൾക്ക് 25ആക്കാൻ മോഹം തെറ്റ് പറയാൻ പറ്റില്ല.78ൽ എത്തിയയാൾക്ക് ഒരു തവണയെങ്കിലും കൊട്ടാൻ മോഹം. 1999ൽ അങ്ങ് ഒഴിവായപ്പോൾ ഒരു നേരമെങ്കിലും കൊട്ടാൻ കൊടുക്കണം എന്ന് പറഞ്ഞ ഒരുപാട് പ്രവർത്തകർ പാറമേക്കാവിലുണ്ട്. അവർ വീണ്ടും, വീണ്ടും പറഞ്ഞുകൊണ്ടെയിരുന്നു, അവസാനം അത് 2006ൽ നടന്നു. പിന്നെയും പറഞ്ഞു, നടന്നില്ല .ദേവസ്വം തീരുമാനത്തിന് ഒപ്പം നിൽക്കുക എന്നതാണ് പ്രവർത്തകരുടെ രീതി. ഇപ്പോഴും അത് തന്നെ.പല്ലാവൂർ അപ്പു മാരാർ ഒഴിഞ്ഞതിന് ശേഷം ചക്കംകുളം അപ്പുമാരാർ ഒരു കൊല്ലമാണ് പ്രമാണിച്ചത്. ചുരുങ്ങിയത് അഞ്ചു കൊല്ലം പ്രമാണിക്കാനുള്ള കരുത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നതാണ് സത്യം. രാമൻ കണ്ടത്ത് ഉണ്ണിമാരാരുടെ സ്ഥിതിയും അങ്ങനെ തന്നെ. പ്രമാണം ആർക്ക് ലഭിച്ചാലും തനിക്ക് എങ്ങിനെ അത് ലഭിച്ചു എന്ന് ഓർത്താൽനന്നായിരിക്കും എന്നാണ് എന്റെ പക്ഷം. അനിയേട്ടാ നമിച്ചു ❤പ്രേമം 😍