
തിരുവില്വാമലയിൽ എട്ടുവയസ്സുകാരിയുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട ഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ്. തൃശൂർ ഫോറൻസിക് സയൻസ് ലാബിലാണ് പരിശോധന നടത്തുക. ‘ബോംബയിൽ’ എന്ന് വിളിക്കുന്ന കെമിക്കൽ എക്സ്‌പ്ലോഷൻ പ്രതിഭാസമാണ് ഫോണിൽ ഉണ്ടായതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.
തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറു കൊണ്ടോ ഫോൺ ചൂടാകുന്നതാണ് ബോംബയിൽ എന്ന പ്രതിഭാസത്തിലേക്ക് നയിക്കുന്നത്.. ബാറ്ററിയിലെ ലിഥിയം – അയൺ എന്നിവയ്ക്ക് സംഭവിക്കുന്ന രാസമാറ്റം ആണ് അപകടകാരണം. സെക്കൻഡുകൾ കൊണ്ട് വാതകം വെടിയുണ്ട കണക്കെ ഫോണിൽ നിന്ന് പുറത്തേക്ക് ചിതറുന്നതാണ് ഈ പ്രതിഭാസം.. തിരുവില്വാമലയിൽ ഫോണിൻ്റെ ഡിസ്പ്ലേയ്ക്കിടയിലൂടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഡിസ്പ്ലേ തകർന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഫോണിന് തകരാർ കാണുന്നില്ല.തൃശൂർ ഫോറൻസിക് സയൻസ് ലാബിൽ ഫോൺ തുടർ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് പറഞ്ഞു.
കേരളത്തിൽ ഇത്തരമൊരു അപകടം ആദ്യമായതിനാൽ അതിവഗൗരവത്തിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. കുന്നംകുളം എ.സി.പി ടി.എസ് സിനോജും പഴയന്നൂർ ഇൻസ്പെക്ടർ ബിന്ദു കുമാറുമാണ് അന്വേഷണ ചുമതല വഹിക്കുന്നത്. സമാനമായ രീതിയിൽ ബോംബെയിൽ എന്ന പ്രതിഭാസം മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ പോലീസിന് വിവരം ലഭിച്ചു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് വീഡിയോ കാണുന്നതിനിടെ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി ആദിത്യശ്രീ മരിച്ചത്.