ചേർപ്പ് ചിറക്കൽ പഴുവിലിൽ സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് വഴി ഒരുക്കിയെന്ന് സഹറിന്റെ സഹോദരി ആരോപിച്ചു. സംഭവശേഷം ഒരാഴ്ചയോളം പ്രതികൾ നാട്ടിൽ തുടർന്നുവെന്നും സഹറിൻ്റെ മരണശേഷം പ്രതികളെല്ലാം ഒളിവിലാണെന്നും കുടുംബം ആരോപിക്കുന്നു. ആൾക്കൂട്ട മർദ്ദനം നടന്ന് ഒരാഴ്ച പ്രതികൾ നാട്ടിൽ തന്നെ ഉണ്ടായിട്ടും പൊലീസ് അനങ്ങിയില്ല. പണം വാങ്ങി പ്രതികളെ രക്ഷപെടാൻ അനുവദിക്കുകയായിരുന്നോ എന്ന് സംശയിക്കുന്നതായും സഹാറിന്റെ സഹോദരി പറയുന്നു. ഞങ്ങൾതന്നെ പ്രതികളെ പിടിച്ചു കൊടുക്കണമായിരുന്നെങ്കിൽ പൊലീസ് എന്തിന്? സംഭവം കഴിഞ്ഞ് നാലഞ്ചു ദിവസം പ്രതികൾ നാട്ടിലുണ്ടായിരുന്നു. പ്രതികൾ അടുത്ത വീട്ടിലെ കല്യാണം കൂടി. കേരളാ പൊലീസിനോടുണ്ടായിരുന്ന ബഹുമാനം നഷ്ടപ്പെട്ടു. കുടുംബം കേസിനോട് സഹകരിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞത്. കേസന്വേഷിക്കേണ്ടത് പൊലീസല്ലേ. നീതി കിട്ടണം, ഇല്ലെങ്കിൽ പൊലീസ് അനുജനെ തിരിച്ചു തരട്ടെയെന്നും സഹോദരി പറഞ്ഞു. മകനെപ്പോലെ കരുതിയിരുന്നവരാണ് കൊലയാളികളെന്ന് സഹറിന്റെ ഉമ്മ പറഞ്ഞു.
പ്രതികൾക്ക് രക്ഷപ്പെടാൻ സഹായിച്ചു; സദാചാര കൊലപാതകത്തിൽ പൊലീസിനെതിരെ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം
Advertisement
Advertisement