
വടക്കുംനാഥന്റെ മുറ്റത്ത് വീണ്ടും പകൽപൂരം നിറഞ്ഞു. കഴിഞ്ഞ ദിവസത്തെ ശ്രീമൂലസ്ഥാനത്തും ഇലഞ്ഞിത്തറയിലും കണ്ട പൂരം ഓർമിപ്പിച്ച കാഴ്ചകളാണ് പകൽ പൂരത്തിൽ. രാവിലെ എട്ടോടെ മണികണ്ഠനാൽ പന്തലിൽ നിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽ നിന്ന് തിരുവമ്പാടിയുടെയും എഴുന്നെള്ളത്ത് ആരംഭിച്ചു. നെയ്തലക്കാവിന് വേണ്ടി പൂരവിളംബരം നടത്തിയ എറണാകുളം ശിവകുമാർ ആണ് പാറമേക്കാവിന്റെ തിടമ്പറ്റിയിരിക്കുന്നത്. തിരുവമ്പാടിക്ക് ചന്ദ്രശേഖരനും. പൂരത്തിന് തുടക്കമിട്ടതും ഉപചാരം ചൊല്ലുന്നതിനുമുള്ള നിയോഗം ലഭിച്ച കൊമ്പൻ എന്ന നേട്ടം കൂടിയുണ്ട് ഇത്തവണ ശിവകുമാറിന്. എഴുന്നെള്ളിപ്പ് ശ്രീമൂലസ്ഥാനത്തെത്തി. കഴിഞ്ഞ വർഷം വരെ ശ്രീമൂലസ്ഥാനത്ത് ഒരു ചേരിയിൽ നിന്ന് കൊട്ടിയവർ ഇന്നലെ ക്ഷേത്രത്തിനകത്ത് ഇലഞ്ഞിത്തറയിലും പുറത്ത് ശ്രീമൂല സ്ഥാനത്തുമായി ഏറ്റുമുട്ടിയവർ ഇന്ന് പകൽപൂരത്തിൽ ഇരു വശങ്ങളിലും മുഖാമുഖം നിന്ന് മത്സരിക്കുന്നതും ഈ വർഷത്തെ പൂരത്തിന്റെ സവിശേഷത. തെക്കേചരുവിൽ മിന്നിമാഞ്ഞ വർണക്കുടകളുടെ മാറ്റം ശ്രീമൂലസ്ഥാനത്തും കാഴ്ച വിരുന്നൊരുക്കുന്നുണ്ട്. പക്ഷേ, പൂരം കാണാനുള്ളത് അധികവും തൃശൂർക്കാർ ആണ്. തലേദിവസത്തെ പൂരത്തിന് വിരുന്നെത്തിയവരെ ഊട്ടി വീടുകളിൽ ഒതുങ്ങിപ്പോയ കുടുംബത്തിനുള്ളതാണ് പകൽപ്പൂരമെന്നാണ് കഥ. സ്ത്രീകളും കുട്ടികളും മുതിർന്നവരുമൊക്കെയായി സകുടുംബം പൂരം കൂടാൻ വടക്കുംനാഥന്റെ മുറ്റത്തും പൂര നഗരിയിലുമുണ്ട്. ജില്ലക്ക് പുറത്ത് നിന്നെത്തിയവരിൽ പൂരം കണ്ട് മതിയാവാത്തവരും ഇന്നലെ എത്താൻ കഴിയാതിരുന്നവരും ഇന്നെത്തിയിട്ടുണ്ട്. ശ്രീമൂലസ്ഥാനത്തെ മേളത്തിന് ശേഷം പകൽ വെടിക്കെട്ട് നടക്കും. വർണവിസ്മയ കാഴ്ചകളുടെയും മേളങ്ങളുടെയും അപൂർവ്വത സമ്മാനിച്ച് ചടങ്ങുകളോടെ തൃശൂർ പൂരത്തിന് ഇന്ന് പരിസമാപ്തിയാകും. പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാർ വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറെ നടയിൽ ശ്രീമൂലസ്ഥാനത്തെ നിലപാടുതറയിൽ വന്ന് ഇനി അടുത്ത പൂരത്തിനു വരാമെന്ന വാക്കിൽ ഉപചാരം ചൊല്ലി പിരിയും. ഹൃദയത്തിൽ സൂക്ഷിക്കാൻ കാഴ്ചയുടെയും കേൾവിയുടെയും വിരുന്നിനു നന്ദി പറഞ്ഞും പൂരക്കഞ്ഞി കുടിച്ചും കാഴ്ചക്കാരും വേർപിരിയും. ഉപചാരം ചൊല്ലി പിരിയലിനും മേളത്തിനും ഉപചാരം ചൊല്ലലിന് ശേഷം അടുത്ത വർഷത്തെ പൂരം എന്നാണെന്നും പ്രഖ്യാപിക്കും. പാറമേക്കാവ് ഭഗവതി വടക്കുന്നാഥ ക്ഷേത്രത്തിനകത്തേക്ക് കടന്ന് കൊക്കർണി പറമ്പിലെ ആറാട്ടിന് ശേഷം ക്ഷേത്രത്തിലേക്ക് മടങ്ങും. തിരുവമ്പാടി ഭഗവതി വടക്കുന്നാഥനെ വണങ്ങി മഠത്തിലേക്ക് ആറാട്ടിനായി നീങ്ങും. ആറാട്ടിന് ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തി കൊടിമരം തട്ടുന്നതോടെ പൂരങ്ങൾക്ക് സമാപ്തിയാകും. പുലർച്ചെ നാലേകാലോടെയാണ് വെടിക്കെട്ട് നടന്നത്. മാനത്ത് വർണ വിസ്മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. തിരുവമ്പാടി തുടങ്ങി വച്ചത് പാറമേക്കാവ് പൂർത്തിയാക്കി. ഒരു മണിക്കൂറിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗത്തിന്റെയും ശബ്ദ, വർണ്ണവിസ്മയം. തിരുവമ്പാടി വിഭാഗമായിരുന്നു ആദ്യം വെടികെട്ടിന് തിരികൊളുത്തിയത്. വടക്കേനടയിൽ നിന്ന് പൊട്ടിതുടങ്ങി ശ്രീമൂലസ്ഥാനത്തിന് സമീപമെത്തി കൂട്ടപൊരിച്ചിലിലേക്ക്. പിന്നാലെ പാറമേക്കാവും കരിമരുന്നിന്റെ ആകാശ പൂരത്തിന് തിരിക്കോളൂത്തി. വർണ്ണവിസ്മയത്തിനൊപ്പം ആൾക്കൂട്ടത്തിന്റെ ആർപ്പുവിളിയും ഉയർന്നു. ഒടുവിൽ ആകാശച്ചുവരിൽ നിലഅമിട്ടുകളുടെയും കുഴി മിന്നലിന്റെുയും വർണ്ണപ്പൂരം. പെസോയുടെയും പൊലീസിന്റെയും കർശന നിയന്ത്രണത്തിലാണ് വെടിക്കെട്ട് അരങ്ങേറിയത്. ഇരു വിഭാഗത്തിനും രണ്ടായിരം കിലോ കരിമരുന്നാണ് പൊട്ടിക്കാൻ അനുമതി ഉണ്ടായിരുന്നത്. മുൻവർഷങ്ങളെ പോലെ ഇപ്രാവശ്യവും ആളുകളെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല. കനത്ത പോലീസ് നിയന്ത്രണം വെടിക്കെട്ട് കാണാൻ എത്തിയ ആൾക്കൂട്ടത്തെ നിരാശരാക്കി. പിന്നാലെ മഴ പെയ്തതും മഴക്കാർ ഇപ്പോഴും നിൽക്കുന്നതും നേരിയ ആശങ്കയുണ്ടെങ്കിലും പൂരനഗരി ആഘോഷ തിമിർപ്പിലാണ്.