
കേരളത്തിലെ തലയെടുപ്പുള്ള കരിവീരൻമാരിലെ പ്രമുഖനും തിരുവമ്പാടിയുടെ എക്കാലത്തെയും മികച്ച ആനകളിലൊന്നുമായ വലിയചന്ദ്രശേഖരന്റെ കൊമ്പുകള്‍ ഇനി പൊതുജനങ്ങൾക്ക് കാണാം. ചന്ദ്രശേഖരന്റെ കൊമ്പുകൾ ക്ഷേത്രത്തിൽ പ്രദർശിപ്പിക്കും. കൊമ്പുകളുടെ സമർപ്പണം ശനിയാഴ്ച രാവിലെ പിൻമുറക്കാരൻ കൂടിയായ ചെറിയ ചന്ദ്രശേഖരൻ നിർവഹിക്കും. ഗുരുവായൂരിൽ കേശവൻറെ കൊമ്പ് സ്ഥാപിച്ചിരിക്കുന്ന മാതൃകയില്‍ ഇവിടെ സ്ഥാപിക്കാനാണ് തീരുമാനം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻറെ കുത്തേറ്റ് 2002ല്‍ ആണ് തിരുവമ്പാടി വലിയചന്ദ്രശേഖരന്‍ ചരിഞ്ഞത്. തുടര്‍ന്ന് ആനയുടെ കൊമ്പുകള്‍ തിരുവമ്പാടിക്ക് വനംവകുപ്പ് കൈമാറിയിരുന്നു. ക്ഷേത്രത്തില്‍ കൊടിമരത്തിന് സമീപം പ്രത്യേക സ്റ്റാൻഡിലാണ് ഇതു സ്ഥാപിക്കുക. 28 വര്‍ഷം തിരുവമ്പാടിയുടെ തിടമ്പേറ്റിയ ആനയാണ് തിരുവമ്പാടി വലിയചന്ദ്രശേഖരന്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാനുള്ള വിലക്കിൻറെ പ്രധാന കാരണം വലിയചന്ദ്രശേഖരനെ കുത്തിയതായിരുന്നു. വർഷങ്ങൾക്കിപ്പുറം തിരുവമ്പാടിയിലെത്തി പ്രായശ്ചിത്തം നടത്തിയെങ്കിലും പൂരത്തിലേക്കുള്ള വാതിൽ തുറന്നില്ല. പൂരവിളംബരമായി തെക്കേഗോപുരവാതിൽ തുറന്നിടുന്നത് വരെയെത്തിയെങ്കിലും പൂരനാളിലെ വിലക്ക് തുടർന്നു. ഈ വർഷം ഇതാദ്യമായി പൂരത്തിന് കുറ്റൂർ നെയ്തലക്കാവിന് വേണ്ടി തിടമ്പേറ്റി പൂരത്തിൽ പങ്കാളിയാവുകയാണ് രാമചന്ദ്രൻ.