
വാക്കേറ്റത്തിനിടയിൽ മൊഹിനുദ്ദീനെ മോനുട്ടി ആക്രമിക്കുകയായിരുന്നു
എരുമപ്പെട്ടി വെള്ളറക്കാട് വർക്ക് ഷോപ്പ് ജീവനക്കാരന് ക്രൂരമർദനം. പള്ളിമേപ്പുറത്ത് ബൈക്ക് വർക്ക് ഷോപ്പ് തൊഴിലാളിയായ വെള്ളറക്കാട് നെല്ലിക്കുന്ന് തെളിയാറ വീട്ടിൽ മൊഹിനുദ്ദീനെ (22) ആണ് കടങ്ങോട് പള്ളിമേപ്പുറം സ്വദേശിയായ മോനുട്ടി ചുറ്റിക ഉപയോഗിച്ച് മർദിച്ചത്. സ്കൂട്ടറിൻ്റെ ബ്രേക്ക് റിപ്പയർ ചെയ്തത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. വെള്ളറക്കാട് നെല്ലിക്കുന്ന് റോഡിന് സമീപമാണ് മൊഹിനുദ്ദീൻ ബൈക്ക് വർക്ക് ഷോപ്പ് നടത്തുന്നത്. മോനുട്ടിയുടെ ഭാര്യ ഈ വർക്ക് ഷോപ്പിൽ കഴിഞ്ഞ ദിവസം സ്കൂട്ടർ റിപ്പയർ ചെയ്തിരുന്നു. ഇതിന് ശേഷം വർക്ക് ഷോപ്പിലെത്തിയ മോനുട്ടി ബൈക്കിൻ്റെ ബ്രേക്ക് ശരിയായില്ലെന്നും പറഞ്ഞ് മൊഹിനുദ്ദീനെ അസഭ്യം പറഞ്ഞു. ഇതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിൽ മൊഹിനുദ്ദീനെ മോനുട്ടി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷോപ്പിലുണ്ടായിരുന്ന ഇരുമ്പ് ചുറ്റിക എടുത്ത് മോനുട്ടി മൊഹിനുദ്ദീനെ മർദിച്ചു. ആക്രമണത്തിൽ മൊഹനുദ്ധീൻ്റെ പല്ലുകൾക്ക് ഇളക്കം സംഭവിക്കുകയും ശരീരത്തിൻ്റെ പല ഭാഗങ്ങളിലും ചതവ് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. മൊഹിനുദ്ദീൻ കുന്നംകുളം ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ എരുമപ്പെട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണം നടത്തിയ കൊയമ്പറ്റപീടികയിൽ മോനുട്ടി വെള്ളറക്കാട് സെൻ്ററിൽ ഹോട്ടൽ നടത്തുകയാണ്.