
കൊടുങ്ങല്ലൂരിൽ ആവശ്യക്കാർക്ക് മദ്യം എത്തിച്ചു നൽകുന്ന യുവാവിനെ 10 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടി.ചൈതന്യ നഗർ തണ്ടാംപറമ്പിൽ വീട്ടിൽ ജിനുവിനെ (41) ആണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എറിയാട് ചൈതന്യ നഗർ പരിസരത്ത് ഇയാൾ വില്പനയ്ക്കായി സൂക്ഷിച്ച 10 ലിറ്റർ മദ്യവും കൊടുങ്ങല്ലൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. ഷാംനാഥും സംഘവും പിടിച്ചെടുത്തു. തീരദേശ മേഖലയിൽ അനധികൃത മദ്യം വ്യാപകമായി വിറ്റഴിക്കുന്നെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുങ്ങല്ലൂർ എക്സൈസ് ഷാഡോ ടീം ‘ഓപ്പറേഷൻ ബ്ലാക്ക്‘ എന്ന പേരിലുള്ള നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ഒന്നാം തീയതിയിൽ മദ്യ ഷോപ്പുകൾ അവധി ആയതിനാൽ അമിത ലാഭത്തിൽ വ്യാപകമായി മദ്യം വിറ്റഴിക്കാനുള്ള ശ്രമത്തിനിടയിലാണ് ജിനു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ പി.വി ബെന്നി, സി.വി ശിവൻ, ഇന്റലിജൻസ് ഓഫീസർ പി.ആർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്. അഫ്സൽ, എ. എസ് രിഹാസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇ.ജി സുമി എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.