ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ആസ്ഥാനം വളഞ്ഞ് സി.ഐ.ടി.യുവിന്റെ സമരം. ചീഫ് ഓഫിസിന്റെ അഞ്ച് ഗേറ്റുകളും ഉപരോധിച്ച സമരക്കാർ ആരേയും ഓഫിസിലേക്ക് കയറ്റി വിടുന്നില്ല. വനിത ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിലുള്ളത്. സമരം തുടങ്ങും മുൻപ് എത്തിയ കൺട്രോൾ റൂം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ഓഫിസിലുള്ളത്.
അതേസമയം സമരം സർവീസുകളെ ബാധിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. ശമ്പള വിതരണം കൃതമായി നടപ്പാക്കുക എന്നതടക്കം ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ സമരം. മെയ് മാസത്തിലെ ശമ്പള വിതരണം ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല സമരം ഇന്ന് 15ാം ദിവസമാണ്. ഐ.എൻ.ടി.യു.സി യും ചീഫ് ഓഫീസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. ബി.എം.എസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുകയാണ്. സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ ഈ ആഴ്ചയോഗം ചേർന്ന് പണിമുടക്ക് തീയതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ 27ന് യൂണിയൻ നേതാക്കളുമായി ഗതാഗത മന്ത്രി ചർച്ച തീരുമാനിച്ചിട്ടുണ്ട്. 35 കോടി കൂടി കിട്ടിയാലേ മേയ് മാസത്തിലെ ശമ്പളം വിതരണം ചെയ്യാനാകൂ എന്നാണ് മാനേജ്മെന്റ് പറയുന്നത്.