വീണ്ടും സൗഹൃദ കണ്ണിയായി കെ.രാധാകൃഷ്ണൻ: വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തി; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തും

2

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം തണുപ്പിക്കാന്‍ അനുരഞ്ജന ശ്രമത്തിന് സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തിയേക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി.

Advertisement

പ്രതിപക്ഷ നേതാവിന്റെ മുറിയിലെത്തിയാണ് മന്ത്രി കെ. രാധാകൃഷ്ണന്‍ വി.ഡി. സതീശനെ കണ്ടത്. സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സഹകരിക്കുന്നതില്‍ വിയോജിപ്പില്ല, എന്നാല്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് മന്ത്രിയെ അറിയിച്ചു.. ചട്ടം 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അടിയന്തരപ്രമേയ നോട്ടീസ് തന്നെ തള്ളുന്ന സാഹചര്യം ഒഴിവാക്കണം. സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എം.എല്‍.എമാരെ ആക്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കെതിരേയും രണ്ട് ഭരണപക്ഷ എം.എല്‍.എമാര്‍ക്ക് എതിരേയും നടപടി വേണം. പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കണം എന്നീ ആവശ്യങ്ങള്‍ പ്രതിപക്ഷ നേതാവ് മന്ത്രിയോടും ആവശ്യപ്പെട്ടു.

ഈ വിഷയങ്ങള്‍ അംഗീകരിക്കാമെങ്കില്‍ സഭാ നടപടികളുമായി സഹകരിക്കാമെന്ന നിലപാടാണ് പ്രതിപക്ഷം കൈക്കൊണ്ടത്. ഇനി സഭ ചേരുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് മുഖ്യമന്ത്രിയുമായി ഒരുമിച്ചിരുന്ന് ചര്‍ച്ചയ്ക്ക് തടസ്സമില്ലെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. അനുരഞ്ജനത്തിന് സര്‍ക്കാര്‍ തയ്യാറായെങ്കിലും പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ വിട്ടുവീഴ്ചയുണ്ടായാല്‍ മാത്രമേ പ്രശ്‌നത്തിന് പരിഹാരമുണ്ടാവുകയുള്ളൂ. നേരത്തെ എൻ.എസ്.എസ് ആസ്ഥാനത്തെ കെ.രാധാകൃഷ്ണന്റെ സന്ദർശനവും ശ്രദ്ധ നേടിയിരുന്നു.

Advertisement