ശബരിമലയിലെ ആചാരസംരക്ഷണ മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ യു.ഡി.എഫ്. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. അധികാരത്തിലെത്തിയാല്‍ ശബരിമല പ്രവേശനവുമായി ബന്ധപ്പെട്ട് നിയമനിര്‍മാണം നടത്തുമെന്ന് യു.ഡി.എഫ്. നടപ്പാക്കാനുദ്ദേശിക്കുന്ന നിയമത്തിന്റെ കരട് യു.ഡി.എഫ്. പുറത്തുവിട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എയാണ് കരട് പുറത്തുവിട്ടത്. ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ട് വര്‍ഷം തടവ് ലഭിക്കുമെന്നും ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയായിരിക്കുമെന്നും കരട് പറയുന്നു.
ഉമ്മന്‍ ചാണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്തതിന് പിന്നാലെയാണ് ശബരിമല വിഷയം യുഡിഎഫിന്റെ പ്രചാരണത്തില്‍ ഇടംപിടിച്ചത്. ഇതിന് പിന്നാലെ ഐശ്യര്യ കേരള യാത്രയില്‍ ഇത് പ്രധാന മുദ്രാവാക്യമായി ഇത് മാറുകയും ചെയ്തു. തുടക്കത്തില്‍ വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിലപാടിലായിരുന്നു എല്ഡിഎഫിനെങ്കിലും പ്രതികരിക്കാന്‍ അവരും നിര്‍ബന്ധിതരായി.
തുടര്‍ന്ന് ശബരിമല നിയമത്തിന്റെ കരട് പ്രസിദ്ധീകരിക്കാന്‍ യുഡിഎഫിനെ മന്ത്രി എ.കെ. ബാലന് വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കില്‍ കരട് യു.ഡി.എഫ്. പുറത്തുവിടണമെന്നും ഇക്കാര്യത്തില്‍ യു.ഡി.എഫിനെ വെല്ലുവിളിക്കുന്നുവെന്നും ബാലന് പറഞ്ഞിരുന്നു. ഇതിന് മറുപടിയായായണ് കോണ്‍ഗ്രസ് തയ്യാറാക്കിയ നിയമത്തിന്റെ കരട് രൂപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ പുറത്ത് വിട്ടത്.
മുന്‍ ഡിജിപി ടി. ആസിഫ് അലിയാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ നിയമം ഉറപ്പായും നടപ്പിലാക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.