കൊലവിളി പ്രസംഗവുമായി ഡി.വൈ.എഫ്.ഐ. നേതാവും. ഡി.വൈ.എഫ്.ഐ. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം രാഹുല്‍ രാജിന്റെ പ്രസംഗമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സി.പി.എമ്മിനെതിരേ വന്നാല്‍ കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെ അവസ്ഥയുണ്ടാകുമെന്നും അക്കാര്യം യൂത്ത് ലീഗ് ഓര്മിക്കണമെന്നുമാണ് രാഹുലിന്റെ വാക്കുകള്‍. യൂത്ത് ലീഗിനെ നിലയ്ക്ക് നിര്‍ത്തുമെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും രാഹുല്‍ പറയുന്നു.
എടച്ചേരിയില്‍ സി.പി.എമ്മും യു.ഡി.എഫും തമ്മില്‍ സംഘര്‍ഷം നടക്കുന്നതുമായി ബന്ധപ്പെട്ട് സി.പി.എം. സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലായിരുന്നു രാഹുല്‍ രാജിന്റെ പ്രസംഗം.
ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. നാദാപുരം ബ്ലോക്ക് പ്രസിഡന്റ്, യുവജന കമ്മിഷന് കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ രാഹുല്‍ വഹിക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കവേയാണ് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള രാഹുലിന്റെ പ്രസംഗം. അപവാദ പ്രചരണവുമായി സി.പി.എമ്മിനെതിരേ വന്നാല്‍ ഒരു യൂത്ത് ലീഗുകാരനും യൂത്ത് കോണ്‍ഗ്രസുകാരനും പുറത്തിറങ്ങി നടക്കില്ല എന്നും രാഹുലിന്റെ പ്രസംഗത്തിലുണ്ട്.
എല്‍.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ ഇന്നലെ കോഴിക്കോട് അവസാനിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ ഭീഷണിപ്രസംഗം. പ്രസംഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പാർട്ടി നേതൃത്വം യുവ നേതാക്കൾക്ക് വാക്കുകൾ ഉപയോഗിക്കുന്നതിൽ ജാഗ്രത വേണമെന്ന് നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശരത്ലാൽ- കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനത്തിൽ കൊലവിളിക്കളുമായുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യവുമായുള്ള പ്രകടനം വലിയ വിവാദത്തിടയാക്കിയിരുന്നു.