
ഭക്ഷണശാലകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ നൽകുന്നത് കണ്ടുപിടിക്കുവാൻ സംസ്ഥാനത്ത് നടക്കുന്ന പരിശോധന തൃശൂർ കോർപ്പറേഷൻ പരിധിയിൽ അട്ടിമറിക്കുന്നതായി നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു. പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തത്തിന്റെ നടപടിയുടെ പേരിൽ കോർപ്പറേഷൻ പരിധിയിൽ ഇതുവരെ ഒരു ഭക്ഷണശാല പോലും അടച്ചു പൂട്ടിയതായുള്ള കർശന നടപടികൾ കൈക്കൊണ്ടിട്ടില്ല എന്നത് വ്യക്തമാകുമ്പോഴാണ് പരിശോധനയിൽ തട്ടിപ്പ് പുറത്തുവരുന്നത്. പേരിന് പരിശോധന നടത്തുകയും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുക്കാതെയുമുള്ള അഡ്ജസ്റ്റ് പരിശോധനയാണ് തൃശ്ശൂരിൽ ഇപ്പോൾ നടക്കുന്നത്. ഉത്സവ കാലങ്ങളിലും മറ്റു ദിവസങ്ങളിലും പൊതുജനത്തിന് പഴകിയ ഭക്ഷണസാധനങ്ങൾ ലഭിക്കുന്നത് തടയുകയെന്ന നിയമ പരിപാലനം ഇവിടെ അട്ടിമറിക്കപ്പെട്ടു. പഴകിയതും മായം കലർന്നതുമായ മീൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വൻതോതിൽ നഗരത്തിൽ വന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട് ഉണ്ടായിട്ടും കോർപ്പറേഷൻ ആരോഗ്യ വിഷയത്തെ ഇതിനെ ലഘുവായിട്ടാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇനിയൊരു മനുഷ്യജീവൻ കൂടി നഷ്ടപ്പെട്ടാൽ മാത്രമേ പരിശോധന ഊർജ്ജിതമാക്കുകയുള്ളൂ എങ്കിൽ വലിയ വില നൽകേണ്ടിവരും. പഴകിയ ഭക്ഷണസാധനങ്ങൾ കണ്ടുപിടിക്കാനുള്ള പരിശോധന ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് നഗരാസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ മേയർക്ക് കത്ത് നൽകി. പൂരത്തിന് മുന്നേ ഒരു ദിവസം നടത്താറുള്ള മിന്നൽ പരിശോധന പോലും ഇത്തവണ നടത്തിയിട്ടില്ല. ഇങ്ങനെ പിടിച്ചെടുക്കുന്ന ഭക്ഷണസാധനങ്ങൾ കോർപ്പറേഷനുകളിൽ പ്രദർശിപ്പിക്കുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഇത്തവണ അതുമുണ്ടായില്ല. പരിശോധന നടക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും ചോദിച്ചാൽ ഇല്ല എന്നുള്ളതാണ് ഇപ്പോഴത്തെ പരിശോധനയുടെ സ്ഥിതിയെന്ന് ജോൺ ഡാനിയൽ കുറ്റപ്പെടുത്തി.