
കോൺഗ്രസ് നേതാവും പാലക്കാട് എം.പിയുമായ വി.കെ.ശ്രീകണ്ഠന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കേരളത്തില്‍ കന്നിയാത്ര നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത കേരളത്തിന് ലഭിച്ച ആഭ്യ വന്ദേഭാരത് എക്‌സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് പോസ്റ്റര്‍ പതിച്ചത്. പശ തേച്ച് ഒട്ടിക്കുകയായിരുന്നില്ല. മഴ നനഞ്ഞെത്തിയ ട്രെയിനിന്റെ
ഗ്ലാസുകള്‍ക്ക് പുറത്തായി പോസ്റ്റര്‍ പതിക്കുകയായിരുന്നു.
വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. റെയില്‍വേ പോലീസ് പോസ്റ്ററുകള്‍ ചിലത് ഉടന്‍ തന്നെ നീക്കം ചെയ്യുകയുണ്ടായി. വി.കെ.ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂരില്‍ വന്ദേഭാരതിനെ സ്വീകരിക്കാന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് നേരത്തെ ശ്രീകണ്ഠന്‍ എംപി പ്രഖ്യാപനം നടത്തിയിരുന്നു.
അതേ സമയം തന്റെ ചിത്രം വന്ദേഭാരത് എക്‌സ്പ്രസില്‍ പതിച്ചു എന്നത് നൂറ് ശതമാനം അസത്യമാണെന്ന് വി.കെ.ശ്രീകകണ്ഠന്‍ പ്രതികരിച്ചു. ബി.ജെ.പിയാണ് ഇതിന് പിന്നില്‍ ചില ആളുകള്‍ മനപൂര്‍വ്വം ഫോട്ടോ എടുക്കാന്‍ വേണ്ടി ചെയ്ത നടപടിയാണിത്. തന്റെ അറിവോ സമ്മതോ ഇതില്‍ ഇല്ലെന്നും ഫെയ്‌സ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചു.