നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. തുടർച്ചയായ മൂന്നാം ദിവസമായ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് രാഹുൽ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്തിയത്. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്.
ഒരു കോടി രൂപ പലിശ രഹിത വായ്പയായി യംഗ് ഇന്ത്യയ്ക്ക് ഡോടെക്സ് മെർച്ചൻഡെയ്സ് നൽകിയെങ്കിലും ഈ വായ്പാ തുക യംഗ് ഇന്ത്യ ഇതുവരെ തിരിച്ചടച്ചിട്ടില്ല. ഈ ഇടപാട് കള്ളപ്പണം വെളുപ്പിക്കലായിരുന്നു എന്നാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നിഗമനം. ഇതു വരെ നൂറിനടുത്ത് ചോദ്യങ്ങളാണ് ഇഡി രാഹുലിനോട് ചോദിച്ചത്. ഇഡി നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളും ഉപരോധിക്കും.