യു.ഡി.എഫ്. അധികാരത്തിലെത്തിയാല്‍ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി ആലപ്പുഴയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരള ബാങ്ക് പിരിച്ചുവിടും. കാരണം സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകര്‍ച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂര്‍ണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താല്‍ക്കാലിക നിയമനങ്ങള്‍,കണ്‍സള്‍ട്ടന്‍സി നിയമനങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സാഹചര്യത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ എല്ലാം പുനഃപരിശോധിക്കും. സര്‍ക്കാര്‍ ദുര്‍വാശി ഉപേക്ഷിക്കണം. മുഖ്യമന്ത്രി വളരെ ധാര്‍ഷ്ട്യത്തോടെയാണ് ഇനിയും ഞങ്ങളുടെ ആളുകളെ സ്ഥിരപ്പെടുത്തുമെന്ന് മട്ടില്‍ മുന്നോട്ടു പോകുന്നത്. ഇന്നലത്തെ ക്യാബിനറ്റിലും നൂറുകണക്കിന് ആളുകളെ സ്ഥിരപ്പെടുത്തുകയുണ്ടായി. പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കാത്ത മുഖ്യമന്ത്രിയുടേത് ക്രൂരമായ നടപടിയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.