സംസ്ഥാനത്തിൻ്റെ വികസനത്തിന് സ്വകാര്യ നിക്ഷേപം വർധിപ്പിക്കണമെന്ന് സി.പി.എം. സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന രേഖയിലാണ് പാർട്ടി നയം വ്യക്തമാക്കിയത്. വിദ്യാഭ്യാസ, ആരോഗ്യ, തൊഴിൽ മേഖലകൾക്ക് കൂടുതൽ ഊന്നൽ നൽകാനാണ് തീരുമാനം.
പ്രവർത്തന റിപ്പോർട്ടിൻ്റെ ഭാഗമായാണ് നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട് എന്ന പേരിൽ രേഖ അവതരിപ്പിച്ചത്. 25 വർഷത്തെ സംസ്ഥാന വികസനം മുന്നിൽക്കണ്ടാണ് സിപിഎമ്മിൻ്റെ നയരേഖ. നാടിന്റെ താത്പര്യത്തെ ഹനിക്കാത്ത മൂലധനം സ്വീകരിക്കേണ്ടിവരുമെന്ന് സി പി എം വ്യക്തമാക്കുന്നു.
പശ്ചാത്തല സൗകര്യവും മറ്റ് ആനുകൂല്യവും ഉറപ്പ് വരുത്തേണ്ടിവരും.

കേരളത്തിലെ സർവകലാശാലകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അഞ്ചു മുതൽ 10 വർഷം വരെയുള്ള വികസന പദ്ധതികൾ തയാറാക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവേശനാനുപാതം അഞ്ചു വർഷം കൊണ്ട് 50 ശതമാനമാക്കണം. ഉന്നത വിദ്യാഭ്യാസത്തെ ലോക നിലവാരത്തിലെത്തിക്കണം. സർക്കാർ സഹകരണ മേഖലകൾക്കു പുറമേ പിപിപി മാതൃകയിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങണം.
പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വർധിപ്പിക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയെ ഉത്പാദന മേഖലയുമായി ബന്ധിപ്പിക്കണമെന്നും നയരേഖ നിർദേശിക്കുന്നു. പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർന്നോയെന്ന് പരിശോധിക്കണം. പുതിയ കാലത്തിന്റെ സാധ്യത മനസിലാക്കി സിലബസ് നവീകരിക്കണം. എസ് എസ് എൽ സി
പരീക്ഷയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഗൗരവമായി വിലയിരുത്തണം. ആരോഗ്യ രംഗത്ത് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. പാലിയേറ്റീവ് രംഗത്തെ പാർട്ടി ഇടപെടൽ ശക്തമാക്കാനും നിർദേശമുണ്ട്. സംസ്ഥാന സമ്മേളനത്തിലെ ചർച്ചകൾക്കു ശേഷം ഇടതുമുന്നണിയിലും രേഖയുടെ വിശദാംശങ്ങൾ ചർച്ചയാകും. അതിനു ശേഷമാകും മുൻഗണന നിശ്ചയിച്ച് സർക്കാർ ഇവ നടപ്പാക്കുക.