
എ.ഐ ക്യാമറ സ്ഥാപിക്കുന്നതിൽ നടന്നത് സർവത്ര ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 235 കോടിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് മുതൽ ഗൂഢാലോചന നടന്നു. എല്ലാ ഇടപാടിനും കെൽട്രോണിന്റെ ഒത്താശയുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. കേടികൾ വെട്ടാൻ പാകത്തിൽ എസ്റ്റിമേറ്റിട്ടു. ടെണ്ടർ മാനദണ്ഡങ്ങളിൽ ഉപകരാർ പാടില്ലെന്നുണ്ട്. കെൽട്രോണും എസ്ആർഐടിയും തമ്മിൽ എഗ്രിമെന്റിൽ കൺസോഷ്യം രൂപീകരിക്കാൻ നിർദ്ദേശം നൽകി. അതിൽ പ്രസാദിയോയും അൽഹിന്ദുമാണ് ഉള്ളത്. പിന്നീട് കെൽട്രോൺ അറിയാതെ ഇ സെൻട്രിക് ഇലട്രികുമായി സർവീസ് എഗ്രിമെന്റ് ഉണ്ടാക്കി. പത്ത് ദിവസം കഴിഞ്ഞാണ് ഔദ്യഗികമായി ഇക്കാര്യം കെൽട്രോണിനെ അറിയിക്കുന്നത്. 66 കോടിയാണ് ജിഎസ്ടി നൽകിയത്. ഇതിലധികം തുക ചെലവിട്ടോ എന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ മുറിക്കകത്തേക്ക് വിവാദം കടന്നിട്ടും മൗനം തുടരുകയാണ്. അടുത്ത ബന്ധുവിന് പങ്കുണ്ടെന്ന ആക്ഷേപം ആരും നിഷേധിക്കുന്നില്ല. ആദ്യം മുന്നോട്ട് വന്ന വ്യവസായ മന്ത്രിയെ പിന്നെ കണ്ടിട്ടില്ല. പ്രതിപക്ഷം പുറത്തുവിട്ട രേഖകൾ ഔദ്യോഗിക രേഖകളാണെന്ന് സമ്മതിച്ചില്ലെ എന്നും സതീശൻ ചോദിച്ചു. മുഖ്യമന്ത്രി മൗനം വെടിയണം. അദ്ദേഹത്തിന് പ്രതിപക്ഷം നൽകുന്ന അവസാന അവസരമാണ്. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ അഴിമതി മുൻനിർത്തി ശക്തമായ സമരവുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ വ്യക്തമാക്കി.