കേരളത്തിലാദ്യമായി ഭൗമ വിവര ശേഖരണം ശാസ്ത്രീയമായി നടത്തിയ നഗരസഭയാണ് ചാവക്കാട് നഗരസഭയെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ .നഗരസഭയുടെ ജി. ഐ. എസ്. മാപ്പിംഗ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റൽ റിസർവ്വേ പദ്ധതിയിൽ കേരളം ഓടുന്നതിനു ഒരു പടി മുന്നേ വികസനം നടത്താൻ നഗരസഭയ്ക്ക് കഴിഞ്ഞെന്നും മന്ത്രി അഭിപ്രായപ്പെട്ടു.സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നൂറ് ദിനം പൂർത്തീകരിക്കുന്നതിന് മുമ്പ് ഇന്റർഗ്രേറ്റഡ് പോർട്ടൽ 15 വില്ലേജുകളിൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി. , സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലീം, പി എസ് അബ്ദുൾ റഷീദ്, ബുഷറ ലത്തീഫ് പ്രസന്ന രണദിവെ, എ വി മുഹമ്മദ് അൻവർ , കൗൺസിലർമാർ, നഗരസഭാംഗങ്ങൾ, ജനപ്രതിനിധികൾ, തുടങ്ങിയവർ പങ്കെടുത്തു.നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും വൈസ് ചെയർമാൻ കെ കെ മുബാറക് നന്ദിയും പറഞ്ഞു.സെക്രട്ടറി കെ ബി വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജി ഐ എസ് മാപ്പിംഗ് പദ്ധതിക്ക് വേണ്ടി പ്രവർത്തിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവ്വഹിച്ചു.
ചാവക്കാട് നഗരസഭയുടെ വികസനാവശ്യത്തിനുതകുന്ന ഓരോ സർവ്വേ പ്ലോട്ടിലെയും വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ 2022- 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തിയാണ് ജി. ഐ. എസ്. മാപ്പിംഗ് പദ്ധതി നടപ്പാക്കിയത്.
കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റെ സാങ്കേതിക സഹായ ത്തോടെയാണ് നഗരസഭയിലെ കൃഷി ഭൂമി, മനുഷ്യ വാസമേഖല, വ്യാപാര വ്യവസായം, ഭൂവിനിയോഗം, തൊഴിൽ, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഗതാഗതം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ മേഖലകളുടെ സമഗ്രമായ സ്ഥാനീയ വിവര ശേഖരണം ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്.) ഉപയോഗപ്പെടുത്തി സാധ്യമാക്കിയിട്ടുള്ളത്. ജി. ഐ. എസ്. എൽ. ബി. സോഫ്റ്റ് വെയറിലൂടെ നഗരസഭാ പ്രദേശത്തിന്റെ സ്വഭാവം, പരിസ്ഥിതി, സാമൂഹിക – സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ, നിലവിൽ ലഭ്യമാകുന്ന സേവനങ്ങൾ എന്നിവ സെർവ്വറിന്റെ സഹായത്തോടെ ഓൺലൈനായി ലഭ്യമാകും.