
പൂരം വർണാഭവും കൗതുകകരവുമാക്കുന്ന ആനയലങ്കാരങ്ങളും കുടമാറ്റത്തിലെ അത്ഭുതങ്ങളുമായി പൂരത്തിന്റെ വർണ്ണാഭ വിളിച്ചോതുന്ന ചമയ പ്രദർശനത്തിന് തുടക്കമായി. തിരുവമ്പാടി വിഭാഗത്തിന്റെ പ്രദർശനം ഷൊർണൂർ റോഡിൽ കൗസ്തുഭം ഹാളിലും പാറമേക്കാവിന്റെ പ്രദർശനം ആഗ്രശാലയിലുമാണ് നടക്കുന്നത്. തിരക്ക് പരിഗണിച്ച് നാളെ വരെയും പ്രദർശനം ഉണ്ടാകും. ഇരു വിഭാഗത്തിന്റെയും 15 ആനകളെ അണിയിക്കാനുള്ള ചമയങ്ങളാണു പ്രദർശനത്തിനുള്ളത്.

ആനകളെ അലങ്കരിക്കുന്ന നെറ്റിപ്പട്ടം, മണികൾ, ആലവട്ടം, വെഞ്ചാമരങ്ങൾ, കുടമാറ്റത്തിനുള്ള വിവിധ വർണക്കുടകൾക്കൊപ്പം ചില സ്പെഷ്യൽ കുടകളും പ്രദർശനത്തിലുണ്ട്. കുടമാറ്റത്തിനു മാത്രം പുറത്തെടുക്കുന്ന സ്‌പെഷൽ കുടകൾ അണിയറയിൽ ഭദ്രമാണ്. കണ്ണഞ്ചിപ്പിക്കുന്ന വര്‍ണ്ണക്കാഴ്ചകളുമായി പാറമേക്കാവ് ആഗ്രശാലയും തിരുവമ്പാടിയുടെ കൗസ്തുഭവും മാറി. പ്രദർശനം തുടങ്ങിയതോടെ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.രാത്രി പത്തുവരെ ചമയ പ്രദർശനം ഉണ്ടാകും. നാളെ രാത്രി പന്ത്രണ്ട് വരെയാണ് പ്രദർശനം. ആനച്ചമയ പ്രദർശനം നടക്കുമ്പോഴും രഹസ്യ അറയിൽ തയ്യാറാകുന്ന കുടയുടെ കൗതുകങ്ങളിലാണ് കാഴ്ചക്കാരന്റെ പ്രതീക്ഷ.

മന്ത്രിമാരായ കെ രാജൻ, ഡോ. ആർ ബിന്ദു, മേയർ എം.കെ വർഗീസ്, പി ബാലചന്ദ്രൻ എംഎൽഎ, ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ, സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ, മുൻ മന്ത്രി വി സുനിൽകുമാർ എന്നിവർ ആനചമയ പ്രദർശന നഗരി സന്ദർശിച്ചു.
പതിവിലും അധികം കാണികളെ ഈ വർഷം പ്രതീക്ഷിക്കുന്നുണ്ടെന്നും തൃശൂരിന്റെ ഏറ്റവും വലിയ ടൂറിസം ഹബ്ബ് കൂടിയായ തൃശൂർ പൂരത്തിന് എല്ലാവിധ സുരക്ഷാക്രമീകരണങ്ങൾ സജ്ജമാണെന്നും റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.

ലക്ഷക്കണക്കിന് ആൾക്കാർ പങ്കെടുക്കുന്ന പൂരത്തിന്റെ ഭാഗമാകാൻ ഭിന്നശേഷിക്കാരെ കൂടി ക്ഷണിച്ചുകൊണ്ട് ഭിന്നശേഷി സൗഹൃദ പൂരം എന്ന ആശയം നടപ്പിലാക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അഭിപ്രായപ്പെട്ടു.
നിലവിൽ 53 മുത്തു കുടകളാണ് തിരുവമ്പാടി വിഭാഗത്തിന്റേതായിട്ട് കൗസ്തുഭം ഓഡിറ്റോറിയം ആനചമയ പ്രദർശന നഗരിയിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ പത്തിലേറെ കുടകൾ രഹസ്യ കേന്ദ്രങ്ങളിൽ ഇനിയും ഒരുങ്ങുന്നുണ്ട്. തൃശൂർ പൂരത്തിന് ഏറ്റവും മാറ്റുകൂട്ടുന്ന കുടമാറ്റത്തിനുള്ള കുടകളിൽ പലതും ഇപ്പോഴും മിനുക്കു പണികളിൽ അവസാന ഘട്ടത്തിലാണ് എന്നതാണ് ശ്രദ്ദേയം.

അവധി ദിനത്തിൽ എത്തുന്ന പൂരത്തിന് കാണികൾ ഏറെ ഉണ്ടാകുമെന്നതിനാൽ പൂരത്തിന്റെ മാറ്റുകൂട്ടാനുള്ള മിനുക്കുപണികൾ ഓരോ കുടയിലും ഒരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു.